കലിഫോർണിയയിൽ ആളിപ്പടർന്ന് ‘ആപ്പിൾ ഫയർ’; 8000 ആളുകളെ ഒഴിപ്പിച്ചു
Mail This Article
കലിഫോർണിയ ∙ കാട്ടുതീ പടർന്നുപിടിച്ചതിനെ തുടർന്ന് സതേൺ കലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ നിന്ന് എണ്ണായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ‘ആപ്പിൾ ഫയർ’ എന്ന് വിളിക്കുന്ന തീപിടിത്തം ലൊസാഞ്ചൽസിന് 75 മൈൽ കിഴക്കായി ചെറി വാലിയിലാണ് തുടങ്ങിയത്. കൂടുതൽ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 700 ഏക്കറിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെ 4125 ഏക്കറിലേക്കാണു തീ വ്യാപിച്ചു.
2586 വീടുകളിൽ നിന്നായി 7800 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടും രണ്ടു കെട്ടിടങ്ങളും തകർന്നു. പ്രാദേശിക ഹോട്ടലുകളിലും ബ്യൂമോണ്ട് ഹൈസ്‌കൂളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. മൊറോംഗോ റോഡിന് വടക്ക്, മില്യാർഡ് കാനൻ റോഡിന് കിഴക്ക്, വൈറ്റ്വാട്ടർ മലയിടുക്ക് റോഡിന് പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്നും ആളുകളോട് ഒഴിയാൻ ഉത്തരവ് പുറപ്പെടുവിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. ചൂടുള്ള താപനില, വളരെ കുറഞ്ഞ ഈർപ്പം, കടൽത്തീരത്തെ കാറ്റ് എന്നിവ കാരണം ഈ വാരാന്ത്യത്തിൽ തീ പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
English Summary: Southern California "Apple Fire" Forces Nearly 8,000 To Evacuate