അനുമതി നല്‍കേണ്ടത് സർക്കാർ: അഴിമതിയിൽ ശിവശങ്കറിനെതിരെ വിജിലൻസും
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് വിജിലന്‍സിന്റെ തുടര്‍നടപടി.
അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് പരാതി ഫയലാക്കി അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം.
ബവ് ക്യൂ ആപ്പിന്റെ പേരിൽ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ പരാതിയിലുള്ളത്. ഐടി വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയകാര്യങ്ങളിലും പരാതികള്‍ വിജിലന്‍സില്‍ എത്തിയിട്ടുണ്ട്. നിലവില്‍ തുറമുഖ വകുപ്പില്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് മുന്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എം.ഷാജി എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
English Summary : Vigilance seeks probe against M Sivasankar