ബഷീറിന്റെ മരണത്തിന് ഒരാണ്ട്: ആ ഫോൺ എവിടെ? വിചാരണ വൈകിപ്പിക്കാൻ ഒളിച്ചുകളി
Mail This Article
തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷമാകുമ്പോഴും വിചാരണ നടപടികള്‍ക്ക് തുടക്കമായില്ല. കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാമും വഫ ഫിറോസും സെപ്റ്റംബർ 16ന് ഹാജരാകണമെന്ന് കോടതി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു വര്‍ഷമാകുമ്പോഴും ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തത് കേസില്‍ ദുരൂഹതയായി തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയില്‍ സുഹൃത്തായ വഫ ഫിറോസിനൊപ്പം സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറാണ് തലസ്ഥാന നഗരത്തില്‍ ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്.
പൊലീസിന്റെ അട്ടിമറിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. മനഃപൂര്‍വമല്ലാത്ത നരഹത്യയും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമെല്ലാം കുറ്റങ്ങള്‍. പക്ഷേ വിചാരണ നടപടികള്‍ തുടങ്ങാനായി രണ്ട് തവണ വിളിച്ചിട്ടും ശ്രീറാമും വഫയും കോടതിയിലെത്തിയില്ല. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ജയില്‍വാസത്തില്‍നിന്നു രക്ഷപെട്ട ശ്രീറാം സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു.
ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് കുടുംബത്തിന് ആശ്വാസമാണ്. എങ്കിലും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക അവസാനിക്കാത്ത മനസുമായാണ് കുടുംബം ഇന്നും കഴിയുന്നത്.
English Summary: KM Basheer remembered on his death anniversary, there are attempts to delay trail