സുശാന്ത് കേസ്: ബിഹാർ ഐപിഎസ് ഉദ്യോഗസ്ഥന് മുംബൈയിൽ ‘നിർബന്ധിത ക്വാറന്റീൻ’
Mail This Article
മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതിൽ അന്വേഷണം നടത്തുന്ന ബിഹാർ പൊലീസ് ഉദ്യോഗസ്ഥന് മുംബൈയിൽ ‘നിർബന്ധിത ക്വാറന്റീൻ’. പട്നയിൽനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയോടാണ് ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ബിഎംസി അധികൃതർ ആവശ്യപ്പെട്ടത്. ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട മുംബൈ, ബിഹാര്‍ പൊലീസുകള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്. എന്നാൽ കേസ് ബിഹാര്‍ പൊലീസ് അന്വേഷിക്കുന്നതില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.
അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ക്വാറന്റീനിൽ കഴിയണമെന്ന് ബിഎംസി അധികൃതർ അറിയിച്ചു. ക്വാറന്റീൻ കാലാവധിയിൽ ഇളവു വേണമെങ്കിൽ ഔദ്യോഗികമായി സർക്കാരിനോട് ചോദിക്കണമെന്നും ബിഎംസി അധികൃതർ അറിയിച്ചു. ഞായർ രാത്രിയാണ് തിവാരി മുംബൈയിലെത്തിയത്. ഓഗസ്റ്റ് 15 വരെയാണ് ക്വാറന്റീൻ നിർദേശം.
കഴിഞ്ഞ ആറു ദിവസമായി അന്വേഷണത്തിനായി മുംബൈയിലുള്ള നാലംഗ പട്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റീൻ നിർദേശം നൽകിയിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ഐപിഎം മെസ്സിലെ താമസം വിനയ് തിവാരിക്ക് ‘നിഷേധിക്കുകയും’ ചെയ്തു. ഗോറെഗാവിലെ സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു. സുശാന്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന സംഘത്തലവനാണ് വിനയ് തിവാരി.
സുശാന്തിന്റെ പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവ നിയമപ്രശ്നങ്ങൾ പറഞ്ഞ് ഇതുവരെ പട്ന അന്വേഷക സംഘത്തിന് മുംബൈ പൊലീസ് നൽകിയിട്ടില്ല.
English Summary: Bihar cop probing Sushant Singh Rajput’s death ‘forcibly quarantined’ in Mumbai