അയോധ്യ ശിലാസ്ഥാപനം: വേദിയിൽ പ്രധാനമന്ത്രി മോദിയുൾപ്പെടെ 5 പേർ
Mail This Article
ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് അനാവരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്ത ഗോപാൽദാസ് എന്നിവരാണ് വേദിയിൽ ഉണ്ടാവുക.
രാം ലല്ലയുടെ ചിത്രമടങ്ങിയ ക്ഷണക്കത്ത് 150 ഓളം പേർക്കു നൽകിയിട്ടുണ്ട്. അയോധ്യ ഭൂമി തർക്കക്കേസിലെ വ്യവഹാരിയായ ഇക്ബാൽ അൻസാരിക്കാണ് ആദ്യക്ഷണം. 40 കിലോയുള്ള വെള്ളി ഇഷ്ടിക പാകി പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനം നിർവഹിക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ ചടങ്ങിൽനിന്നു വിട്ടുനിൽക്കും. രാമക്ഷേത്രം വേണമെന്ന പ്രക്ഷോഭത്തിന്റെ മുൻനിരപോരാളികളായിരുന്ന അഡ്വാനിയെയും ജോഷിയെയും ചടങ്ങിന് ക്ഷണിക്കാത്തത് വിവാദമായിരുന്നു. പിന്നീട് ഇവരെ ക്ഷണിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹവും ചടങ്ങിൽ പങ്കെടുക്കില്ല.
English Summary: Grand Ram Temple ceremony at Ayodhya: Five people will be on the stage