‘എൻഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ?’; കേന്ദ്രമന്ത്രിയോടു രാജീവ്
Mail This Article
തിരുവനന്തപുരം ∙ നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണക്കടത്ത് നടന്നതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വർണക്കടത്ത് നടന്നതെന്ന പത്രക്കുറിപ്പ് എൻഐഎ ഇറക്കിയിട്ടുണ്ട്. എൻഎഎയുടെ സൈറ്റിൽ നോക്കിയാൽ മന്ത്രിക്ക് ഇത് വായിക്കാമെന്നും ഇനി മന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും രാജീവ് സമൂഹമാധ്യമ കുറിപ്പിൽ ചോദിക്കുന്നു.
പി.രാജീവിന്റെ കുറിപ്പിൽനിന്ന്:
ഇനി വി.മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും? ആരും ഇതുവരെ കേൾക്കാത്ത ഇംഗ്ലിഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതൽ ആധികാരികമായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന മന്ത്രിക്ക് എൻഐഎ തന്നെ മറുപടി കൊടുത്തു. ‘camouflaged’ എന്ന വാക്കിൽ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടു കൊണ്ടിരുന്നത്. അര മണിക്കൂർ ചാനലിൽ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസും എടുത്തു. അതു കൂടി കഴിഞ്ഞപ്പോൾ എൻഐഎ പത്രക്കുറിപ്പിൽ കൃത്യമായ വ്യക്തത വരുത്തി.
എൻഐഎ പത്രക്കുറിപ്പ് സൈറ്റിൽ നോക്കിയാൽ മന്ത്രിക്കും വായിക്കാം. 'smuggling gold through diplomatic baggage addressed to the UAE consulate at Thiruvanathapuram'. ഇനി എന്തു ചെയ്യും? ‘through' എന്നതിനേക്കാൾ ലളിതമായി ഇനി ഏതു വാക്ക് ഉപയോഗിക്കും! തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ അഡ്രസാലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് എന്ന് ഇത്രയും ലളിതവും വ്യക്തവുമായി എൻഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ?
അപ്പോൾ ആരെയാണ് ഇനി യഥാർഥത്തിൽ ചോദ്യം ചെയ്യേണ്ടത്? തുടക്കം മുതൽ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് എൻഐഎയും റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റംസും പറയുമ്പോഴും അറ്റാഷെക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്തിനു വേണ്ടി?
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻഐഎയും ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യുഎപിഎ വഴി ചുമത്തിയ കേസിന്റെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തുകയല്ലേ സത്യഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്തത് ? അതുവഴി കൂട്ടുത്തരവാദിത്തം ലംഘിച്ച മുരളീധരനല്ലേ യഥാർഥത്തിൽ രാജിവയ്ക്കേണ്ടത്?
Englsih Summary: P Rajeev facebook post against V Muraleedharan