മുംബൈയിൽ കനത്ത മഴ, വെള്ളക്കെട്ട്; ഓഫിസുകൾ അടച്ചു, ട്രെയിന് സർവീസ് നിർത്തി
Mail This Article
മുംബൈ∙ തിങ്കളാഴ്ച മുതൽ മുംബൈ നഗരത്തിൽ പെയ്യുന്നതു കനത്ത മഴ. അടുത്ത രണ്ടു ദിവസം മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാവിലെ ജനം ഉണർന്നതു വെള്ളക്കെട്ട് കണ്ടുകൊണ്ടാണ്. അടിയന്തര സാഹചര്യം വന്നാൽ ജനങ്ങളെ ബിഎംസി സ്കൂളുകളിലേക്കു മാറ്റുമെന്നും തയാറായിരിക്കാനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
മുംബൈയ്ക്കു പുറമേ താനെ, റായ്ഗഡ് ജില്ലകളിലും 4,5 തീയതികളിൽ കനത്ത മഴയാണു പ്രവചിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രത്നഗിരി ജില്ലയിലും ബുധനാഴ്ച പൽദർ ജില്ലയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണു പ്രവചനം. മുംബൈ സാന്താക്രൂസിലെ ദോബിഗഡിൽ ചേരിപ്രദേശത്തെ മുറികൾ തകർന്നു വീണതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ നിയോഗിച്ചു. ത്രിമൂർത്തി ചൗളിൽ വീട് ഇടിഞ്ഞു വീണ് മൂന്ന് പേരെ കാണാതായി. ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തിവച്ചു. ഓഫിസുകളും അടച്ചു. മുംബൈയിൽ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
English Summary: Heavy Rain Leads To Waterlogging; Offices Shut, Trains Stopped