ADVERTISEMENT

ന്യൂഡല്‍ഹി∙ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയു‌ടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30നും 12.40നും ഇടയിൽ 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. ചടങ്ങിനുശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വേദിയിൽ പ്രധാനമന്ത്രിയെ കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുമുണ്ടാകും.

175 പേർക്കാണ് ക്ഷണമുള്ളത്. അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്ന മുഹമ്മദ് യൂനുസിനെയും അയോധ്യ കേസിൽ മുസ്‌ലിം വിഭാഗത്തിൽനിന്ന് കക്ഷി ചേർന്ന ഇഖ്ബാൽ അൻസാരിയെയും ഭൂമി പൂജയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും വിഡിയോ കോൺഫറൻസ് വഴി ചടങ്ങിന്റെ ഭാഗമാകും.

ആഘോഷങ്ങള്‍ക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് വൈകിട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 2,000 പുണ്യസ്ഥലങ്ങളിൽ നിന്നും മണ്ണും 1,500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്. 120 ഏക്കറില്‍ ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് ഉയരുക. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും. പൂര്‍ണമായും പൂര്‍ത്തിയാകാന്‍ പത്തുവര്‍ഷമെടുക്കും. ദൂരദർശനിൽ ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുളള സ്റ്റാംപും പുറത്തിറക്കും.

English Summary: "Lord Ram Is With Everyone": Priyanka Gandhi Ahead Of Ayodhya Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com