ഓട്ടോ ഡ്രൈവറെ ചതിച്ചയാൾ വലയിലേക്ക്; രേവതിന്റെ കണ്ണീരൊപ്പി പൊലീസ്
Mail This Article
തൃശൂർ∙ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് പണം നല്‍കാതെ ഡ്രൈവറെ പറ്റിച്ചയാളെ കുറിച്ച് സൂചന ലഭിച്ചു. തിരുവനന്തപുരം ഉദയംകുളങ്ങര സ്വദേശിയായ യുവാവാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവര്‍ രേവത് ബാബുവിന്റെ കണ്ണീരൊപ്പാന്‍ പൊലീസ് ഒപ്പം നിന്നു. രേവതിനെ പറ്റിച്ച ആളിന്റെ വീട് തിരുവനന്തപുരം പൊലീസ് കണ്ടെത്തി. പ്രതിയെ വേഗം പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അമ്മ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓട്ടം വിളിച്ചത്. രാത്രിയില്‍ ബസില്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തണമെന്നായിരുന്നു യുവാവിന്റെ അപേക്ഷ.
കരഞ്ഞു കൊണ്ടുള്ള യുവാവിന്റെ പറച്ചില്‍ കേട്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ വിശ്വസിച്ചു. അങ്ങനെയാണ്, കടം വാങ്ങിച്ച പണം കൊണ്ട് ഓട്ടോയില്‍ ഡീസല്‍ അടിച്ച് തിരുവനന്തപുരത്തേയ്ക്കു പോയത്. വഴിമധ്യേ പരിചയക്കാരനില്‍ നിന്ന് ഓട്ടോക്കാരന്‍ വാങ്ങിയ ആയിരം രൂപയും തട്ടിയെടുത്തു. ബന്ധു വന്നാല്‍ ഉടന്‍ പണം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഒരാശുപത്രിയില്‍ ഇറങ്ങി.
ഏറെ നേരം കഴിഞ്ഞിട്ടും ആള്‍ മടങ്ങി വന്നില്ല. അങ്ങനെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആശുപത്രിയുടെ സമീപത്തെ സിസിടിവി കാമറയില്‍ നിന്ന് തട്ടിപ്പുകാരന്റെ ചിത്രം കിട്ടി. ഈ ചിത്രം പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെക്കുറിച്ച് സൂചന നൽകിയത്.
English Summary: Man cheats auto driver by not paying fare, identified