നായയെയും കൂടെ കൂട്ടി ‘ഇടയ ബാലൻ’; മഴവെള്ളപ്പാച്ചിലിനിടെ കരുതൽ
Mail This Article
ബെംഗളൂരു ∙ മഴവെള്ളപ്പാച്ചിലിൽ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ സഹജീവികളെയും കൈവിടാതെ കരുതൽ. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) തലവൻ സത്യപ്രധാനാണ് അത്തരമൊരു ചിത്രം ട്വീറ്റ് ചെയ്തത്. ‘ഈ ചിത്രം എന്റെ ഓർമകളിൽ പതിഞ്ഞിരിക്കും’ എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്.
കർണാടകയിൽ കൃഷ്ണാ നദിയിലെ വെള്ളപ്പൊക്കത്തിൽനിന്ന് ആടുകളെ മേയ്ക്കുന്ന ഒരു ആൺകുട്ടിയെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് അവനെ രക്ഷിച്ചത്. ആടുകളെ മനസ്സില്ലാമനസ്സോടെ അവിടത്തെന്നെ വിട്ടുപോന്ന അവൻ പക്ഷേ തന്റെ വളർത്തുനായയെ ഒപ്പം കൂട്ടി. രക്ഷാപ്രവർത്തകരുടെ ബോട്ടിൽ തന്റെ നായയുമായി ഇരിക്കുന്ന കുട്ടിയുടെ ചിത്രമാണ് സത്യപ്രധാൻ ട്വീറ്റ് ചെയ്തത്. കോവിഡ് സുരക്ഷയ്ക്കുള്ള മുൻകരുതലുകളും അവനെടുത്തിരുന്നു.
അവനെ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും സത്യപ്രധാൻ കുറിച്ചു.
കർണാടകയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. തീര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊടഗു ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മഴയുടെ അളവ് ഒരു പരിധിവരെ കുറഞ്ഞുവെങ്കിലും കാര്യങ്ങൾ സാധാരണ നിലയിലാകാൻ കുറച്ച് സമയമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
English Summary: Karnataka Shepherd Boy's "Presence Of Mind": Official Shares Flood Story