കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍; ശിക്ഷയില്‍ വാദം 20-ന്
Mail This Article
ന്യൂഡൽഹി∙ കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. ഓഗസ്റ്റ് 20-ന് ശിക്ഷ തീരുമാനിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാരെയും പരാമര്‍ശിച്ച് ജൂണ്‍ 27നും 29നും നടത്തിയ രണ്ടു ട്വീറ്റുകളാണ് കേസിന് ആധാരം. കേസില്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഒരു സൂപ്പര്‍ ബൈക്കിലിരിക്കുന്ന ചിത്രത്തിന് 'ജനങ്ങള്‍ക്ക് നീതി നിഷേധിച്ചു കൊണ്ട് സുപ്രീംകോടതി അടച്ച ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ സൂപ്പര്‍ ബൈക്കില്‍ ഹെല്‍മറ്റും മുഖാവരണവുമില്ലതെ ഇരിക്കുന്നു' എന്ന് പ്രശാന്ത് ഭൂഷണ്‍ കമന്റ് ഇട്ടിരുന്നു. എന്നാല്‍ ബൈക്ക് സ്റ്റാന്‍ഡിലാണെന്ന കാര്യം ശ്രദ്ധിച്ചില്ലെന്നും ട്വീറ്റിന്റെ ആ ഭാഗത്തില്‍ ഖേദിക്കുന്നുവെന്നും ഓഗസ്റ്റ് 2-ന് അദ്ദേഹം വിശദീകരണം നല്‍കി.
ജൂണ്‍ 27-ലെ ട്വീറ്റില്‍ അദ്ദേഹം മുന്‍ ചീഫ് ജസ്റ്റുമാരെ വിമര്‍ശിക്കുന്ന തരത്തിലുള്ള ട്വീറ്റും നടത്തിയിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യം ആണ് വെളിപ്പെടുത്തിയതെന്നും ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് ജുഡിഷ്യറിയുടെയും സുപ്രീംകോടതിയുടെയും അന്തസ് ഇടിച്ചു താഴ്ത്തില്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വിശദീകരണം.
ഈ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസും അധികാരവും നശിപ്പിക്കുന്ന പ്രസ്താവനയാണ് പ്രശാന്ത് ഭൂഷന്റേതെന്നു കോടതി വ്യക്തമാക്കിയിരുന്നു.
English Summary: Prashant Bhushan Guilty Of Contempt For Tweets On Chief Justice, Judiciary