'ഭൂമികുലുങ്ങിയത് പോലെ, ആർത്തലച്ചു മലവെള്ളം'; ഉരുൾ കവർന്ന രാത്രി ഓർത്തെടുത്ത് മല്ലിക
Mail This Article
മൂന്നാർ∙ ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ജീവന്‍ തിരിച്ച് കിട്ടിയ മല്ലികയ്ക്കും മകള്‍ മോണിക്കയ്ക്കും പറയാനുള്ളത് ഭീതിയോടെ തള്ളിനീക്കിയ രാത്രിയെപ്പറ്റിയാണ്. കലിതുള്ളി പെയ്ത മഴയില്‍ പതിയെ മയങ്ങി തുടങ്ങിയ സമയത്താണ് ഭൂമികുലുക്കത്തിന് സമാനമായ രീതിയില്‍ വലിയ ശബ്ദത്തോടെ പെട്ടിമുടിയുടെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്.
ശബ്ദം കേട്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേയ്ക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചെളിയും വീടിനുള്ളില്‍ കയറി. ഉറക്കെ നിലവിളിച്ച് വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇരുവരും ചേര്‍ന്ന് വാതില്‍ തള്ളി തുറന്ന് പുറത്തിറങ്ങും മുമ്പേ ഇവര്‍ താമസിച്ചിരുന്നതിന് താഴെയുള്ള മുഴുവന്‍ ലയങ്ങളും മണ്ണിനടിയിലായി. ഇവരടക്കം രണ്ട് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ രക്ഷപ്പെട്ടത്.
ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഇതുവരെ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഒപ്പം ചെറുപ്പം മുതല്‍ ഒപ്പമുണ്ടായിരുന്ന മോണിക്കയുടെ കൂട്ടുകാരും. മോണിക്കയുടെ വിവാഹത്തിനായി കരുതിവച്ചതും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും ഉരുൾ കവർന്നവരുടെ ഓര്‍മ്മകളുമായി ഇവര്‍ കന്നിമലയിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്.
English summary: Pettimudi landslide survivors