വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടി; സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
തിരുവനന്തപുരം∙ സ്പെയ്സ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോൺമെന്റ് സിഐ കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരള ഐടി ഇന്‍ഫ്രാ സ്ട്രെക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഎൽ) എംഡി:ഡോ.ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് അറസ്റ്റ്. കോടതിയുടെ അനുമതിയോടെ പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും.
സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കു കയറിയത് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയില്‍നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, സ്പെയ്സ് പാർക്കിന്റെ ചുമതലയുള്ള കേരള ഐടി ഇന്‍ഫ്രാ സ്ട്രെക്ച്ചർ ലിമിറ്റഡ് നിയമന ഏജൻസിയായ പിഡബ്ല്യുസിയോട് വിശദീകരണം തേടി.
പിന്നീടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ രണ്ടാം പ്രതിയും സ്വപ്നയെ തിരഞ്ഞെടുത്ത വിഷൻ ടെക്നോളജിയെ മൂന്നാം പ്രതിയാക്കിയുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവസഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
English Summary: Fake Certificate: Swapna Suresh will be arrested