അന്ന് യെഡിയൂരപ്പയുടെ മകന് വോട്ടുതേടി രാഗിണി; ഇന്ന് ബന്ധമില്ലെന്ന് ബിജെപി
Mail This Article
ബെംഗളൂരു∙ കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം പിടിയിലായതോടെ കർണാടക രാഷ്ട്രീയത്തിലും വിഷയം കത്തിപ്പടരുന്നു. ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു നടി രാഗിണി. ഈ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ബിജെപി നേതൃത്വം നടിയെ തള്ളി രംഗത്തെത്തി.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ വിജയേന്ദ്രയോടൊപ്പം നടി വോട്ട് ചോദിച്ചെത്തുന്ന വിഡിയോ ഇപ്പോൾ വൈറലാണ്. രാഗിണി ദ്വിവേദി പാര്‍ട്ടി നേതാവല്ലെന്നും പാർട്ടിയുമായി ബന്ധമില്ലെന്നും നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നു.
ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവ പ്രകാശാണ് കേസിൽ ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്. സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേർത്താണ് എഫ്ഐആർ. നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യ ആൽവയും പ്രതിപട്ടികയിലുണ്ട്.
English Summary : BJP Seeks to Distance Itself from Kannada Actress Ragini Dwivedi