അമ്മ മുറിയിൽ ഉണ്ടെന്നു മറുപടി; കഴുത്തറുത്ത നിലയില്‍ ജാനകിയമ്മ, മയില്‍സ്വാമിക്ക് മാനസികപ്രശ്നം
Mail This Article
പത്തനംതിട്ട∙ കുമ്പഴയിൽ ജാനകിയെ (92) കഴുത്തറുത്തു കൊന്ന സംഭവത്തിൽ പിടിയിലായ മയിൽസ്വാമി മാനസികരോഗത്തിന് ചികിത്സ തേടിയ ആളായിരുന്നുവെന്നു വീട്ടിലെ മറ്റൊരു സഹായിയായ ഭൂപതി എന്ന സ്ത്രീ വെളിപ്പെടുത്തി. മാനസിക പ്രശ്നങ്ങളുണ്ടായ ഇയാളെ നേരത്തെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. നേരത്തെ വിഷം കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ വിഷം കുടിച്ച് കിടന്ന ഇയാളെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനായതെന്നും ഭൂപതി പറഞ്ഞു.
ഇന്നലെ താൻ വീട്ടിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടിൽ എത്തുകയായിരുന്നു. വാതിലിൽ തട്ടിയപ്പോൾ മയിൽസ്വാമി വന്നു വാതിൽ തുറന്നു. അമ്മയെന്തേ എന്നു ചോദിച്ചപ്പോൾ മുറിയിൽ ഉണ്ടെന്നായിരുന്നു മറുപടി. മുറിയിൽ ചെന്നു നോക്കിയപ്പോൾ ജാനകിയമ്മയെ കഴുത്തറുത്ത നിലയിൽ കാണുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു.
ജാനകിയമ്മയുടെ മൂന്നു മക്കളും വിശാഖപട്ടണത്താണു ജോലിയുമായി കഴിയുന്നത്. അമ്മയുടെ സഹായത്തിനു വേണ്ടിയാണ് മയിൽസ്വാമിയേയും ഭൂപതിയേയും ഏർപ്പാടു ചെയ്തിരുന്നത്.
English Summary: Man arrested for killing old woman in Pathanamthitta