ലഹരിക്കേസ്: പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ച് റിയ; 22 വരെ ബൈക്കുള ജയിലില്‍
Mail This Article
മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിക്ക് (28) ജാമ്യമില്ല. ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.
കഴിഞ്ഞ രാത്രി എന്‍സിബി ഓഫിസില്‍ കഴിഞ്ഞ റിയയെ രാവിലെ ബൈക്കുള വനിതാ ജയിലിലേക്കു മാറ്റി. 22 വരെ ഇനി റിയ ജയിലില്‍ ആയിരിക്കും. അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്‍റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിക്കും
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലിൽ റിയ സമ്മതിച്ചിരുന്നു, താനും ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സമ്മതിച്ചതായാണു വിവരം. ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതിൽ റിയയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം സിബിഐ അന്വേഷിക്കുകയാണ്.
സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ലഹരി ഉപയോഗവും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല. അറസ്റ്റിനെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തു.
English Summary: NCB Granted 14-Day Judicial Custody of Rhea Chakraborty, Bail Plea Rejected