റംസിയുടെ മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം
Mail This Article
കൊല്ലം ∙ പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണ സംഘത്തിനെതിരെ കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി ഈ മാസം മൂന്നിനാണ് തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധത്തിനു വഴിവച്ചു. തുടര്‍ന്ന്, പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. പ്രതിയുടെ സഹോദരന്റെയും ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിന്റെയും മൊഴിയെടുത്തു. ഇവരുടെ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഹാരിസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനോ കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കാനോ പൊലീസ് തയാറാകുന്നില്ലെന്നാണ് പെണ്‍കുട്ടിയുെട കുടുംബത്തിന്റെ ആരോപണം.
കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണം. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്. റിമാന്‍ഡിലുള്ള ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വനിതാ കമ്മിഷനും യുവജന കമ്മിഷനും കേസെടുത്തിരുന്നു.
English Summary: Ramsi's suicide: family demanded crime branch investigation