ADVERTISEMENT

ബെംഗളൂരു∙ കന്നഡ സിനിമാ ലോകത്തെ ലഹരിമരുന്നു റാക്കറ്റ് കേസിൽ നടൻ ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും. ഇരുവരും ബുധനാഴ്ച രാവിലെ 11 മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ (സിസിബി) സമൻസ് അയച്ചു.

കേസിൽ ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആൽവയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആരോപണം ഉയർന്നതുമുതൽ ആദിത്യ ആൽവ ഒളിവിലാണെന്നാണ് വിവരം.

ആദിത്യ ആൽവയ്ക്കു പുറമെ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, കേസിലെ മുഖ്യപ്രതിയും നിർമാതാവുമായ ശിവപ്രകാശ് ചിപ്പി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് എംഎൽഎ സമീർ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിർമാതാവ് പ്രശാന്ത് സമ്പർഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും.

സമീർ അഹമ്മദ് സഞ്ജനയ്ക്കൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ചെലവിട്ടെന്ന് സമ്പർഗി ആരോപിച്ചിരുന്നു. കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ കോടതി തിങ്കളാഴ്ച 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. സഞ്ജന ഗൽറാണി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തിൽ ഇതുവരെ 15 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

English Summary: 2 Kannada Actors Summoned, Ex-Minister's Son Raided In Drugs Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com