സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടട്ടെ; വെല്ലുവിളിച്ച് അനിൽ അക്കര
Mail This Article
തിരുവനന്തപുരം∙ ഓഗസ്റ്റ് ഏഴിന് മെഡിക്കൽ കോളജിലെത്തി സ്വർണകള്ളക്കടത്ത് കേസിലെ പ്രതിയെ സന്ദർശിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. അങ്ങനെയെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് എംഎല്‍എ വെല്ലുവിളിച്ചു. ആശുപത്രിയുടെയുള്ളിൽ കയറിയതിനു തെളിവുണ്ടെങ്കിൽ കേസെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
ഈ പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ മൊയ്തീനല്ല സാക്ഷാൽ പിണറായി വിജയനുപോലും കഴിയില്ല. തൃശൂർ മെഡിക്കൽ കോളജിലെ പ്രധാന കവാടങ്ങളിലെല്ലാം സിസിടിവി ഉള്ളതാണല്ലോ? ഈ ദൃശ്യം പൊലീസ് ശേഖരിച്ചതാണല്ലോ. ആ ദൃശ്യം പൊലിസ് പുറത്ത് വിടട്ടെ, അതിന് തയാറുണ്ടോ–അനിൽ അക്കര ചോദിച്ചു.
അവിടെ ഓഗസ്റ്റ് 9ന് 12 മണിക്ക് വന്ന മന്ത്രി പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചാണ് രഹസ്യയോഗം നടത്തിയത്. ആയതിന്റെ തെളിവ് ഞാൻ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. അല്ലാതെ പൊതുചടങ്ങിൽ ഈ ചർച്ച നടത്തിയെന്നു ഞാനോ ഈ ലോകമോ കരുതിയെന്നാണോ താങ്കൾ മനസിലാക്കിയത്. താങ്കൾക്ക് കാക്കാനും കളവിൽ നിന്ന് രക്ഷപെടാനുള്ള ബുദ്ധിയൊക്കെയുണ്ടെന്ന് അറിയാവുന്ന കൂട്ടത്തിലാണ് ഞാനും, അത് മനസ്സിലാക്കി തന്നെയാണ് ഈ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ ഞാൻ ഇറങ്ങിയിട്ടുള്ളത്.
ഈ തരം ലോക്കൽ അഭ്യാസം നടത്തിയതുകൊണ്ടൊന്നും താങ്കൾ നടത്തിയ അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. മൊയ്തീൻ മന്ത്രിക്ക് ഈ വിഷയത്തിൽ മോശമായ വാക്കുകൾ പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാൻ കഴിയില്ല. ഞാൻ പരാതികൾ കൊടുത്തത് അന്വേഷണ ഏജൻസികൾക്കാണ്– അനിൽ അക്കര പ്രതികരിച്ചു.