ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ കൊച്ചുവേളി കരിക്കകം നസ്രത്ത് വീട്ടിൽ ജോർജ് മേഴ്സിയർ (68) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാളയം സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വൈകിട്ട് 7.20 ഓടെ മരിച്ചു. ഭാര്യ: പി. പ്രസന്ന കുമാരി(റിട്ട.ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ). മക്കൾ: അരുൺജോർജ്, അനൂപ് ജോർജ്.

1952 ജൂലൈ 12 ന് പിയൂസ് മേഴ്സിയർ– ഐറീസ്ക്ലാര മേഴ്സിയർ ദമ്പതികളുടെ മകനായി ജനിച്ചു. കെഎസ്‌യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കെഎസ്‌യുവിലേക്ക് എത്തിയത്. കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. 1975 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2001 ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 2004 ൽ ഡിസിസി വൈസ് പ്രസിഡന്റായി. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലാ കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. വഞ്ചിയൂർ ബാർ അഭിഭാഷകനായിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. കേരള ഫ്ലെയിങ് ക്ലബിൽ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നേടി. 2006 ല്‍ കോവളം മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥിയായി നീലലോഹിതദാസൻ നാടാരും എൽഡിഎഫിന്റെ റൂഫസ് ഡാനിയലും ആയിരുന്നു പ്രധാന എതിരാളികൾ. ഇവരെ തോൽപ്പിച്ച് നിയമസഭയിലേക്ക് ചുവട് വച്ചു. അന്ന് 53 വയസായിരുന്നു പ്രായം .

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റുമാരായ എം.എം. ഹസ്സൻ, വി.എം. സുധീരൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ അനുശോചിച്ചു.

English Summary: George Mercier passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com