ADVERTISEMENT

ലേ ∙ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ അയവില്ലാതിരിക്കുകയും സേനാവിന്യാസം ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭാവി മുൻനിർത്തി ജലപര്യവേക്ഷണ ദൗത്യത്തിലേർപ്പെട്ട് ഇന്ത്യൻ സേന. കിഴക്കൻ ലഡാക്കിൽ 17,000 അടി ഉയരത്തിൽ ദൗലത് ബേഗ് ഓൾ‍ഡിയിലെ (ഡിബിഒ) പർവതത്തിലാണു സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

2020 മേയ് ആദ്യം മുതൽ ഇന്ത്യയു‌ടെയും ചൈനയു‌ടെയും സൈനികർ മുഖാമുഖം തുടരുന്ന യഥാർഥ നിയന്ത്രണ രേഖയിൽ, രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണു ഡി‌ബി‌ഒ. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യമാണിപ്പോൾ. സിയാച്ചിൻ ഗ്ലേസിയർ, ബറ്റാലിക് എന്നിവിടങ്ങളിൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു മാർഗനിർദേശങ്ങളുമായി കൂടെയുള്ളത്.

‘സ്ഥിരതയാർന്ന ഭൂഗർഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഞങ്ങൾ കാരു മുതൽ ടാംഗിൾ വരെ 28 ദിവസം പ്രാഥമിക പര്യവേക്ഷണം നട‌ത്തി. ഡി‌ബി‌ഒയിലേക്കും യാത്ര ചെയ്തു. പ്രതീക്ഷയ്ക്കു വകയുണ്ട്’– ഡോ. റിതേഷ് ആര്യ പറഞ്ഞു. മുൻകാലങ്ങളിൽ, കിഴക്കൻ ലഡാക്കിലെ ഉയർന്ന പർവതങ്ങളിൽ സൈന്യത്തിനായി ഭൂഗർഭ ജലസ്രോതസ്സുകൾ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്.

ഗൽ‌വാൻ കൂടാതെ പാംഗോങ് സോ, ലുകുങ്‌, താക്കുങ്‌, ചുഷുൽ‌, റെസാങ്‌ ലാ, ടാങ്‌സെ എന്നിവിടങ്ങളിൽ‌ വെള്ളം ഉറപ്പാക്കുന്നതിൽ ഇവരുടെ സംഘം വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. 10,000 വർഷങ്ങൾക്ക് മുമ്പ് ഡി‌ബി‌ഒയിൽ നിലനിന്നിരുന്ന ഒരു തടാകം പുനർനിർമിക്കാനും പദ്ധതിയുണ്ട്. ഇതു സൈന്യത്തിനു സഹായമാകുന്നതോടൊപ്പം സഞ്ചാരികളെ ആകർഷിക്കാനും ഉപകാരപ്പെടുമെന്നാണു കണക്കുകൂട്ടൽ.

English Summary: Ladakh conflict: Indian army's hunt for water at DBO and hope to revive a 10,000-year-old lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com