ഇഡിയിൽനിന്ന് മന്ത്രി ജലീൽ ഉൾപ്പെടെയുള്ളവരുടെ മൊഴി ശേഖരിച്ച് എൻഐഎ
Mail This Article
കൊച്ചി∙ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഉൾപ്പടെയുള്ളവരുടെ മൊഴി വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻഐഎ അന്വേഷണ സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ഓഫിസിലെത്തി. കഴിഞ്ഞയാഴ്ചയാണ് കെ.ടി.ജലീൽ, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയത്. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു സംഘം എത്തിയത്.
കേന്ദ്ര ഏജൻസികളായ എൻഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയവയുടെ എല്ലാം അന്വേഷണ സംഘങ്ങൾ ഇത്തരത്തിൽ ലഭിക്കുന്ന മൊഴി വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി ക്രമം എന്ന നിലയിലാണ് എൻഐഎ സംഘം ഇഡി അന്വേഷണ സംഘത്തെ കണ്ടത്. കഴിഞ്ഞ ദിവസം എൻഐഎ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുടെ കംപ്യൂട്ടർ, ടെലിഫോൺ എന്നിവയിൽ നിന്നെല്ലാം 4 ടിബി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇതിൽ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ഫോൺ വിളികളുടെയും വാട്സാപ്, ടെലഗ്രാം ചാറ്റുകളുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇഡി മൊഴിയെടുത്ത മന്ത്രി ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ഉണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവ മൊഴികളുമായി ഒത്തു നോക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ് എൻഐഎ അന്വേഷണ സംഘത്തിന്റെ നടപടി എന്നാണ് വ്യക്തമാകുന്നത്.
English Summary: NIA team meets ED in Kochi to collect statements in Gold Smuggling Case