100 ദശലക്ഷം ഡോസ് കോവിഡ് വാക്സീൻ ഇന്ത്യയ്ക്കു വിൽക്കുമെന്ന് റഷ്യ
Mail This Article
മോസ്കോ ∙ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ സ്പുട്നിക്–5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്കു വിൽക്കുമെന്നു റഷ്യ. ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബറട്ടറീസ് ആണു വാക്സീൻ വിതരണം നടത്തുക. ഇന്ത്യയിൽ റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ വാക്സീൻ പരീക്ഷണവും വിതരണവും തുടങ്ങുമെന്നു റഷ്യ അറിയിച്ചതായി രാജ്യാന്തര വാർത്താഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
കസഖ്സ്ഥാൻ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായും വാക്സീൻ വിതരണത്തിനു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) കരാറായിട്ടുണ്ട്. ലോകത്തെ ആദ്യത്തെ കോവിഡ് വാക്സീൻ എന്ന അവകാശവാദവുമായി എത്തിയ സ്പുട്നിക് 5ന്റെ നിർമാണത്തിൽ നേരത്തെ തന്നെ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരുന്നു.
സ്പുട്നിക് 5 വൻതോതിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നു റഷ്യ അഭിപ്രായപ്പെട്ടു. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് സ്പുട്നിക് 5 വികസിപ്പിച്ചത്. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സീൻ പരീക്ഷണം നടത്തുമെന്നു റിപ്പോർട്ടുണ്ട്.
English Summary: Russia to sell 100 million doses of Covid-19 vaccine to India