ഓക്സ്ഫഡ് കോവിഡ് വാക്സീൻ: ഇന്ത്യയില്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയില്‍ ഓക്സ്ഫഡ് കോവിഡ് വാക്സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലാണ് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയത്. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡിസിജിഐ റദ്ദാക്കി. ബ്രിട്ടനില്‍ വാക്സീന്‍ കുത്തിവച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിജിഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്..
വാക്സീൻ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെ അസ്ട്രാസെനക വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. വാക്സീൻ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്.
വാക്സീൻ സ്വീകരിച്ച ഒരാൾക്ക് ‘വിശദീകരിക്കാനാവാത്ത’ ആരോഗ്യപ്രശ്നം കണ്ടതിനെത്തുടർന്നു പരീക്ഷണം താൽക്കാലികമായി നിർത്തുന്നുവെന്ന് സെപ്റ്റംബർ 9ന് അസ്ട്രാസെനക അറിയിച്ചത്. പരീക്ഷണങ്ങളിൽ ഇതു സാധാരണയാണെന്നും സ്വമേധയാ നിർത്തിവച്ചതാണെന്നും ഉൽപാദക കമ്പനിയായ അസ്ട്രാസെനക അറിയിച്ചു. ശാരീരിക പ്രശ്നങ്ങളുണ്ടായാൽ അതു വാക്സീൻ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിർത്തിവയ്ക്കുമെന്നുമാണ് പറഞ്ഞത്.
ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. യുകെയിൽ പരീക്ഷണം നിർത്തിവച്ചതിനു പിന്നാലെ ഇന്ത്യയിലെ പരീക്ഷണവും നിർത്തുകയായിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്സീനാണ് ഓക്സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്സ്ഫഡ് വാക്സീൻ പരീക്ഷിക്കുന്ന യുഎസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നിർത്തിയിരുന്നു.
English Summary: Serum Institute Gets Nod To Resume Oxford COVID-19 Vaccine Trial In India