ADVERTISEMENT

2021 മേയിൽ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ തമിഴ്നാട്ടുകാർ ‘മിസ്’ ചെയ്യുക രണ്ടു പേരെയാകും; സാക്ഷാൽ പുരട്ചി തലൈവി ജെ.ജയലളിതയെയും മുത്തുവേൽ കരുണാനിധിയെയും. ചിരവൈരികളായ രണ്ടു നേതാക്കളും ജീവിച്ചിരിപ്പില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ജനക്കൂട്ടങ്ങളെ കാന്തംപോലെ വലിച്ചടുപ്പിക്കുന്ന ഇരുവരുമില്ലെന്ന ‘തിളക്കക്കുറവിന്’ പകരമാകാൻ സൂപ്പർതാരങ്ങൾ മുതൽ രാഷ്ട്രീയക്കാർ വരെ കച്ചകെട്ടുന്നുണ്ട്. ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി വരികയാണ്, വി.കെ.ശശികല; അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി.

സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ 2021 ജനുവരി 27നു മോചിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്. ബെംഗളൂരുവിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ നരസിംഹ മൂർത്തിയുടെ വിവരാവകാശ ചോദ്യത്തിനു ജയിൽ അധികൃതർ നൽകിയ മറുപടിയിലാണു ശശികലയുടെ മോചനം സംബന്ധിച്ച കാര്യമുള്ളത്. പിഴയായ 10 കോടി രൂപ നൽകിയാൽ ശശികലയെ വിട്ടയക്കുമെന്നും പണം അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരുവർഷം കൂടി ശിക്ഷാകാലാവധി നീളുമെന്നുമാണു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.

ജയലളിതയുടെ മുൻ സഹായിയുടെ മോചനവുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിക്കാനാണു വിവരാവകാശരേഖ സമർപ്പിച്ചതെന്ന് അറുപതുകാരനായ മൂർത്തി പറഞ്ഞു. ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ ശശികലയാണ് കുപ്രസിദ്ധമായ ‘മന്നാർഗുഡി മാഫിയ’യുടെ ചുക്കാൻ പിടിക്കുന്നത്. അണ്ണാ ഡിഎംകെയിൽ ഉന്നത സ്ഥാനത്തേക്കു വളരാനുള്ള ശശികലയുടെ സ്വപ്നങ്ങൾ 2016 ഡിസംബറിൽ ജയലളിതയുടെ മരണത്തോടെയാണു തകർന്നത്. 2017 ഫെബ്രുവരിയിൽ സുപ്രീം കോടതി, ശശികലയ്ക്കും സഹോദരി ഇളവരശിക്കും മരുമകൻ വി.എൻ.സുധാകരനും നാലു വർഷത്തെ തടവുശിക്ഷയും വിധിച്ചു.

AIADMK General Secretary Sasikala Natarajan.(File Photo: IANS)

അഴിമതി നിരോധന നിയമപ്രകാരം എടുത്ത കേസിൽ 10 കോടി രൂപ പിഴയും പരമോന്നത കോടതി ചുമത്തി. ഈ വർഷം ഓഗസ്റ്റിൽ ശശികല മോചിതയാകുമെന്നു തമിഴ്‌നാട് ബിജെപി നേതാവ് ഡോ. അസീർവതം ആചാരി ട്വീറ്റ് ചെയ്തിരുന്നു. ജൂലൈയിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) മേധാവിയും ശശികലയുടെ അനന്തരവനുമായ ടി.ടി.വി. ദിനകരന്റെ മകളുടെ വിവാഹനിശ്ചയമായിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഈ വിവാഹത്തിൽ പങ്കെടുക്കാൻ ശശികലയെ മോചിപ്പിക്കുമെന്നും അഭ്യൂഹമുണ്ടായി. എന്തായാലും ശശികല അവതരിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സ്വാഭാവികമാണ്.

∙ സ്മൃതികുടീരത്തിൽ ‘അടിച്ചുറപ്പിച്ച’ സത്യം

2017 ഫെബ്രുവരിയിൽ, കോടതിയിൽ കീഴടങ്ങാൻ ബെംഗളൂരുവിലേക്കു പോകുംമുമ്പ്, ശശികല ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതികുടീരത്തിൽ എത്തി. ആ കുഴിമാടത്തിൽ മൗനിയായി നിന്ന്, മൂന്ന് തവണ പ്രതീകാത്മകമായി അടിച്ചു. പിന്നീടു യാത്ര തുടർന്നു. നാടകീയമായ ആ ആംഗ്യം, ഒരു ദിവസം മുഖ്യമന്ത്രിയായി തമിഴ്‌നാട്ടിലേക്കു മടങ്ങിയെത്തുമെന്ന ശപഥത്തിൽ കുറഞ്ഞതല്ലെന്നു ശശികലയുടെ അനുയായികൾ വിശ്വസിക്കുന്നു. മരിക്കുന്നതുവരെ മൂന്ന് പതിറ്റാണ്ടോളം ജയലളിതയുടെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായിരുന്ന ശശികലയു‌‌ടെ വരവ് സർക്കാരിലും പാർട്ടികളിലും വലിയ ഓളം സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ.

ജയലളിത കഴിഞ്ഞാൽ അണ്ണാ ഡിഎംകെയിൽ എതിരില്ലാത്ത ശബ്ദമായിരുന്നു ശശികല; പലപ്പോഴും ജയയ്ക്കു വേണ്ടി തീരുമാനങ്ങളെ‌ടുത്തും സംസാരിച്ചും ശശികല തന്റെ ശക്തി തെളിയിച്ചു കൊണ്ടേയിരുന്നു. ജയയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനത്തിന് അർഹയാണെന്നു ശശികല സ്വയം കരുതി. അതിനു കരുനീക്കവും തുടങ്ങി. പക്ഷേ സ്ഥാനാരോഹണം എളുപ്പമല്ലെന്നു പെട്ടെന്നു തിരിച്ചറിഞ്ഞു. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കൾ സ്വരൂപിച്ചതിന് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷ വിധിച്ചതോട‌െ മുഖ്യമന്ത്രി പ്രതീക്ഷകളും അസ്തമിച്ചു. അപ്രതീക്ഷിതമായി തടവറയിലായി ബാക്കി ജീവിതം.

ശശികല ജയിലിൽ പോയതിനുശേഷം മൂന്നു വർഷത്തിനുള്ളിൽ അണ്ണാ ഡിഎംകെയിൽ വളരെയധികം മാറ്റം സംഭവിച്ചു. ജയലളിത മരിക്കുമ്പോൾ ആക്ടിങ് മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവം, മരണശേഷം ശശികലയ്ക്കും കുടുംബത്തിനും എതിരെ നാടകീയമായി കലാപമുയർത്തി. 2018 ൽ മാതൃകക്ഷിയുമായി ലയിച്ച് ഉപമുഖ്യമന്ത്രിയുമായി. ജയിലിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് ശശികല തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ സാഷ്ടാംഗം പ്രണമിച്ച എടപ്പടി കെ.പളനിസാമി പിന്നീട് അവരെയും കുടുംബത്തെയും തള്ളിപ്പറഞ്ഞു. പനീർസെൽവവുമായി കൈകോർത്ത് പാർട്ടിയിലും സർക്കാരിലും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

jayalalitha-sasikala-04

∙ മാസ് ആവാത്ത എൻട്രികൾ‌

ഏവരും ഉറ്റുനോക്കിയ രണ്ടു താരങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഉദിച്ചെങ്കിലും ‘മാസ്’ ആവാൻ മടിച്ചുനിൽക്കുകയാണ്. സൂപ്പർതാരങ്ങളായ രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ആഗ്രഹവും നയപരിപാടികളും പലകുറി പ്രഖ്യാപിച്ചു. ചെറിയ ചില നീക്കങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ടായെങ്കിലും രണ്ടുപേരും സജീവമായി രാഷ്ട്രീയ മണ്ണിലേക്ക് ഇറങ്ങിയിട്ടില്ല. സമയം വൈകുംതോറും ഇവരിലുള്ള ജനങ്ങളുടെ പ്രതീക്ഷകളിലും മങ്ങലേറ്റെന്നാണു നിരീക്ഷണം. വിജയ്, സൂര്യ ഉൾപ്പെടെയുള്ള നടന്മാരും സൂചനകൾ തരുന്നുണ്ടെങ്കിലും മനസ്സു തുറന്നിട്ടില്ല.

എഐഎഡിഎംകെയുടെ ‘രണ്ടില’ ചിഹ്നത്തിനായി പോരാടുകയും തോൽക്കുകയും ചെയ്തയാളാണു ശശികലയുടെ അനന്തരവനും മന്നാർഗുഡി മാഫിയയുടെ നെടുംതൂണുമായ ടി.ടി.വി. ദിനകരൻ. മരിക്കുന്നതുവരെ ജയലളിത കൈവശം വച്ചിരുന്ന ആർ‌കെ നഗർ മണ്ഡലത്തിൽ 2017 ഡിസംബറിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ദിനകരനാണ്. 2018ൽ അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചു. അണ്ണാ ഡിഎംകെയു‌‌ടെ നീക്കങ്ങളെ തകർക്കാൻ കഴിയുന്ന ശക്തിയായി ദിനകരനെ എണ്ണിയിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നിരവധി ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി ദയനീയമായി പരാജയപ്പെട്ടു.

kamal-rajani
രജനികാന്ത്, കമൽഹാസൻ

2021 ഏപ്രിൽ– മേയ് മാസങ്ങളിൽ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. അതിനായുള്ള ഒരുക്കങ്ങൾക്കിടെ ശശികലയുടെ മോചനം സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയിലെ പ്രശ്‌നങ്ങളെ ശശികല ആളിക്കത്തിക്കുമോ അതോ ഇപിഎസ്–ഒപിഎസ് ദ്വയത്തിനു മുന്നിൽ മുട്ടുമടക്കുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ശശികലയുടെ ജയിൽ ശിക്ഷ 2021 ഫെബ്രുവരിയിലാണു അവസാനിക്കുക. പക്ഷേ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരിയെ നേരത്തെ വിട്ടയക്കാൻ ജയിൽ നിയമങ്ങൾ അനുവദിക്കുന്നുണ്ട്.

അഞ്ച് മാസത്തോളം ശിക്ഷാ കാലാവധി കുറയ്ക്കാൻ സാധിക്കുമെന്നാണു ശശികലയുടെ അഭിഭാഷകൻ രാജാ സെന്ദുര പാണ്ഡ്യൻ പറയുന്നത്. ശിക്ഷാ കാലാവധി 48 മാസമാണെങ്കിലും ഇത് 43 മാസമായി കുറഞ്ഞേക്കാം. ഇതിനർഥം, ജയിൽ അധികൃതർ അനുവദിക്കുകയാണെങ്കിൽ, ശശികലയ്ക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങാം എന്നതാണെന്ന് അഭിഭാഷകൻ പറയുന്നു. ആഞ്ഞുപിടിച്ചാൽ ചിലപ്പോൾ അടുത്ത ജനുവരിക്കു മുമ്പു തന്നെ ശശികല തമിഴ് മണ്ണിൽ കാലുകുത്തുമെന്നു ചുരുക്കം.

∙ പരസ്യമായി മിണ്ടാനാകാതെ പാർട്ടി

അഴിമതി നിരോധന നിയമപ്രകാരമാണ് ശശികലയുടെ ശിക്ഷയെന്ന് അണ്ണാ ഡിഎംകെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കർണാടക ഭരിക്കുന്നത് ബിജെപിയാണ്. കേന്ദ്രത്തിലും ബിജെപി ഭരണമായതിനാൽ, കാലാവധി അവസാനിക്കുംമുമ്പ് അഴിമതി കേസിലെ കുറ്റവാളിയെ വിട്ടയക്കുന്നത് അവർക്ക് ഉചിതമായിരിക്കില്ലെന്നു നേതാക്കൾ അഭിപ്രായപ്പെടുന്നു. ശശികലയുടെ നേരത്തെയുള്ള ജയിൽമോചനത്തിനെതിരെ പരസ്യമായി ഒന്നുംപറയാൻ സാധിക്കാത്ത നിലയിലാണ് അണ്ണാ ഡിഎംകെ.

ടി.ടി.വി.ദിനകരൻ, എടപ്പാടി പളനിസ്വാമി, എം.കെ.സ്റ്റാലിൻ
ടി.ടി.വി. ദിനകരൻ, എടപ്പാടി പളനിസാമി, എം.കെ.സ്റ്റാലിൻ

ശശികലയോടുള്ള ഭയത്തേക്കാൾ, സമാന കേസിൽ ജയലളിതയും കുറ്റക്കാരിയായിരുന്നു എന്നതാണ് അവരെ പുറകോട്ടടിക്കുന്നത്. 2017 ൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിനുമുമ്പ് മരിച്ചതിനാൽ മാത്രമാണു ‘അമ്മ’ രക്ഷപ്പെട്ടത്. ശശികലയുടെ മോചനം അടുത്തതോടെ, ഓഗസ്റ്റിൽ ആദായനികുതി വകുപ്പ് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രക്രിയ ആരംഭിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 300 കോടി രൂപയുടെ സ്വത്തുണ്ടെന്നു കണക്കാക്കപ്പെടുന്നു.  

ഇതിനിടയിൽ ജയലളിതയുടെ വസതി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ്. ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായും മറുഭാഗം മ്യൂസിയമായും മാറ്റാനാണു നീക്കം. മുൻ മുഖ്യമന്ത്രിയുടെ നിയമപരമായ അവകാശികളായി ജയലളിതയുടെ അനന്തരവൻ ജെ.ദീപക്കിനെയും മരുമകൾ ജെ.ദീപയെയും മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നാണു സർക്കാർ നിലപാട്. ജയലളിതയുടെ വീട് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തിരക്കിട്ട നീക്കം ശശികലയ്ക്കു ‘ചെക്ക്’ വയ്ക്കാനാണെന്നാണു സംസാരം.

ആദായനികുതി വകുപ്പ് 2017 മുതൽ ശശികലയ്ക്കും കുടുംബത്തിനും എതിരായ നടപടികൾ സ്വീകരിച്ചു വരികയാണ്. ബെനാമി ഇടപാട് (നിരോധന) നിയമപ്രകാരം ശശികലയു‌ടെ 1600 കോടിയുടെ സ്വത്ത് പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് 2019 ൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെന്നാണു റിപ്പോർട്ട്. നിരോധിത നോട്ടുകൾ ഉപയോഗിച്ചാണ് ഇവയിൽ ചില സ്വത്തുവകകൾ വാങ്ങിയതെന്നും ആരോപണമുണ്ട്.

∙ ഇപിഎസും ഒപിഎസും ഇടയുമോ?

തമിഴ്നാട്ടിൽ കാവിക്കൊടി പാറിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ബിജെപി, അണ്ണാ ഡിഎംകെയുമായി സഖ്യത്തിലാണ്. ബിജെപിയുടെ സ്വാധീനം ഉപയോഗിച്ച് ആദായനികുതി വകുപ്പിനെ ഇറക്കി സംസ്ഥാന സർക്കാർ ശശികലയെ ഒതുക്കാനുള്ള നടപടികളാണോ ചെയ്യുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ശശികലയുടെ മോചനം ഭരണകക്ഷിയിൽ പിളർപ്പുണ്ടാക്കാമെന്നും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോഴേക്കും പലരും പാർട്ടിവിട്ട് എഎംഎംകെയിൽ കൈകോർക്കുമെന്നും ദിനകരനുമായി അടുപ്പമുള്ള ഒരു നേതാവ് പറഞ്ഞു.

എടപ്പാടി പളനിസാമി, പനീർസെൽവം (ഫയൽ ചിത്രം)
എടപ്പാടി പളനിസാമി, ഒ. പനീർസെൽവം

അണ്ണാ ഡിഎംകെയിലോ സർക്കാരിലോ ശശികലയ്‌ക്കോ കുടുംബത്തിനോ സ്ഥാനമില്ലെന്നു ഫിഷറീസ് മന്ത്രി ഡി.ജയകുമാർ അടുത്തിടെയും വ്യക്തമാക്കി. 2021ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തങ്ങളുടെ നേതാക്കളെ പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ പനീർസെൽവത്തിന്റെയും പളനിസാമിയുടെയും വിശ്വസ്തർ കഴിഞ്ഞ മാസം ഒട്ടിച്ചത് പാർട്ടിയിൽ ആഭ്യന്തര കലഹമുണ്ടാക്കിയിരുന്നു. ഇരുനേതാക്കളും സംയുക്ത പ്രസ്താവന ഇറക്കിയാണു രംഗം ശാന്തമാക്കിയത്. ഓളങ്ങൾ അടങ്ങിയിട്ടില്ലെന്നും ശശികല വരുന്നതോടെ കടൽക്ഷോഭം ഉണ്ടാകുമെന്നും ചിലർ കണക്കുകൂട്ടുന്നു. 

English Summary: The prospect of Sasikala’s early release from prison creates a flutter in Tamil Nadu politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com