ലൗഡ്സ്പീക്കറില്‍ പഞ്ചാബി ഗാനങ്ങളും ഹിന്ദി മുന്നറിയിപ്പും; പണി കിട്ടിയ ചൈനയുടെ പുതുതന്ത്രം
Mail This Article
ന്യൂഡൽഹി∙ ലഡാക്കിലെ അതിർത്തിയിൽ സംഘർഷ സാഹചര്യം തുടരുന്നതിനിടെ ശത്രുമനസ്സുകളെ സ്വാധീനിക്കാനുള്ള യുദ്ധതന്ത്രങ്ങളുമായി ചൈന ‘കളി’ തുടരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാനും ശ്രദ്ധ പതറിപ്പിക്കാനുമായാണ് ചൈനയുടെ ശ്രമം. പാംഗോങ് തടാകത്തിന്റെ വടക്കൻ കരയിൽ ഫിംഗർ നാലിൽ ലൗഡ്‌സ്പീക്കറുകൾ സ്ഥാപിച്ച് പഞ്ചാബി ഗാനങ്ങൾ കേൾപ്പിക്കുകയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഇപ്പോഴത്തെ പരിപാടിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധിനിവേശത്തെ ചെറുത്ത് ഓഗസ്റ്റ് 29–30 തീയതികളിൽ ഇന്ത്യയുടെ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് (എസ്എഫ്എഫ്) കയ്യടക്കിയ പ്രദേശമാണ് ഫിംഗർ 4.
തടകത്തിന്റെ തെക്കൻ കരയിൽ ലൗഡ്സ്പീക്കറിലൂടെ ഹിന്ദിയിലാണ് പിഎൽഎ ഇന്ത്യൻ സൈനികരുടെ മനോവീര്യം കെടുത്താൻ നോക്കുന്നത്. ശൈത്യകാലത്ത് ഇത്രയും ഉയരത്തിൽ സേനയെ വിന്യസിക്കുന്ന നീക്കങ്ങൾ നിരർഥകമാണെന്നും ഹിന്ദിയിൽ പിഎൽഎ കേൾപ്പിക്കുന്നുണ്ട്.
ഈ ലൗഡ്സ്‌പീക്കർ തന്ത്രം ഇന്ത്യൻ സൈന്യത്തിനു വ്യക്തമായിട്ടുണ്ടെന്നും കടുത്ത പരിശീലനം നേടിയിട്ടുള്ള സൈനികർക്ക് ഇവയൊക്കെ അതിജീവിക്കാനാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ചിലപ്പോൾ സമ്മർദ്ദം ഒഴിവാക്കാനായി ചെയ്യുന്നതായിരിക്കാമെന്നും ഇദ്ദേഹം പറഞ്ഞു.
English Summary: New PLA ‘tactics’: Punjabi songs, warning to Indian troops in Hindi