നവജാതശിശുവിന്റെ മൃതദേഹം 5 ദിവസം മോര്‍ച്ചറി ഫ്രീസറില്‍; മറന്നുപോയൊന്ന് വിശദീകരണം
Mail This Article
ഇൻഡോർ∙ മധ്യപ്രദേശിൽ നവജാതശിശുവിന്റെ മൃതദേഹം മോർച്ചറിയിലെ ഫ്രീസറില്‍ അഞ്ചു ദിവസത്തോളം മറന്നുവച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്തറോ (എംവൈ) സര്‍ക്കാർ ആശുപത്രിയിലാണ് സംഭവം. ഈമാസം 11ന് മരിച്ച നവജാതശിശുവിന്റെ മൃതദേഹം 12ന് മോർച്ചറിയിൽ വച്ചിരുന്നു. എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും മൃതദേഹം മാറ്റിയില്ല. ജീവനക്കാർ ഇക്കാര്യം മറന്നതാകാമെന്നാണ് വിശദീകരണം.
ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് കഴിഞ്ഞദിവസം ഒരാളുടെ മൃതദേഹം ജീർണാവസ്ഥയിൽ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ഈ സംഭവവുമുണ്ടായിരിക്കുന്നത്. ജൂലൈയിൽ അലിരാജ്പുർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ സന്നദ്ധപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഈമാസം 11ന് കുഞ്ഞ് മരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസറെ (സിഎംഒ) അറിയിക്കുകയും ചെയ്തു. സിഎംഒ ഇക്കാര്യം ആശുപത്രിയിലെ പൊലീസ് കിയോസ്ക്കിൽ പുലർച്ചെ 4.30 ഓടെ അറിയിച്ചു. പിന്നീട് 16ന് ആണ് പൊലീസുകാർ സംഭവത്തെക്കുറിച്ച് ഓർക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹമോ അജ്ഞാത മൃതദേഹങ്ങളോ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ പൊലീസ് സാന്നിധ്യം നിർബന്ധമാണ്. അതേസമയം, മരണം അറിയിച്ചതല്ലാതെ അതിനു പിന്നാലെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. അതാണ് തങ്ങൾ പ്രതികരിക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ കമ്മിഷണറുടെ ഓഫിസിൽ റിപ്പോർട്ട് നൽകിയതായി അഡീഷനൽ കമ്മിഷണര്‍ രജനി സിങ് പറഞ്ഞു.
English Summary: Baby's Body Left In Indore Mortuary For 5 Days, Staff Allegedly Forgot