ADVERTISEMENT

കൊച്ചി∙പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ തുടങ്ങിയവയാണു കേരളത്തിൽ ഓടിക്കാനായി ചോദിച്ചിരിക്കുന്ന പ്രധാന ട്രെയിനുകൾ.

വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾക്കായി ഡിവിഷനും ശുപാർശ ചെയ്തിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനുമായി 30 ട്രെയിനുകളാണു ദക്ഷിണ റെയിൽവേ ചോദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റേയും അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സർവീസുകൾ ആരംഭിക്കുക. എന്നാൽ നഷ്ടത്തിലായ ട്രെയിനുകൾ റദ്ദാക്കുന്നതു കേരളത്തിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കിയതിനാൽ പുതിയ ട്രെയിനുകൾ അനുവദിക്കാൻ ബോർഡ് രണ്ടു വട്ടം ആലോചിച്ചിക്കുമെന്ന സൂചനയാണു അധികൃതർ നൽകുന്നത്.

കേരളം കൃത്യമായി റെയിൽവേ ആവശ്യങ്ങൾ ഉന്നയിക്കാതിരുന്നതാണു കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഇന്റർ സ്റ്റേറ്റ് മൂവ്മെന്റിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായ ഐഎഎസ് ഉദ്യോഗസ്ഥരോ ചീഫ് സെക്രട്ടറിമാരോ ആണ് എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുമായി ഏകോപനം നടത്തുന്നത്. കേരളത്തിന്റെ ഭാഗത്തു ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതോടെയാണു ഒടുവിൽ മന്ത്രി ജി.സുധാകരനു തന്നെ കത്തെഴുതേണ്ടി വന്നത്. ഇതിന്റെ പകർപ്പ് വ്യാഴാഴ്ചയാണു ദക്ഷിണ റെയിൽവേ ആസ്ഥാനത്തു ലഭിച്ചത്. വൈകിയാണെങ്കിലും കത്തു ലഭിച്ചതോടെ റെയിൽവേ അനങ്ങി. 

ജോലിക്കാരായ സ്ഥിരം യാത്രക്കാർക്കായി 25 ദിവസത്തേക്കുള്ള യാത്രാ കാർഡുകൾ പുറത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്. ഒരു കോച്ചിൽ സ്ഥിരം സീറ്റ് അനുവദിച്ചാൽ അതു ജോലിക്കാരായ യാത്രക്കാർക്ക് ഏറെ സഹായകമാകുമെന്നു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി പി.കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി േവണ്ടതിനാൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ റെയിൽവേ ഇതു പരിഗണിക്കുമെന്നു അധികൃതർ പറഞ്ഞു.

English Summary: Southern railway writes to railway board for more train services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com