‘അന്വേഷണത്തിനു പറ്റുന്നില്ലെങ്കില്‍ എൻഐഎ പറയണം; നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യണം’
Mail This Article
തിരുവനന്തപുരം∙ നയതന്ത്ര പ്രതിനിധികളെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾക്കു കേന്ദ്രം അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തന്നെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് അനുമതി വാങ്ങണം. എൻഐഎ സംഘം ദുബായിൽ പോയപ്പോൾ അവരെ കിട്ടിയില്ല എന്നു വാർത്ത കണ്ടു. അന്വേഷണത്തിനു പറ്റുന്നില്ലെങ്കില്‍ അവർ തുറന്നു പറയണം. നാട് പ്രതീക്ഷിക്കുന്നത് അത്തരം ആളുകളിൽനിന്ന് തെളിവെടുക്കണം എന്നാണ്.
കാരണം മതഗ്രന്ഥം സ്വീകരിച്ചത് കോൺസുലേറ്റിലുള്ളവരാണ്. അവിടെയുള്ളവരെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നത് സമൂഹത്തിലെ ഗുരുതര വിഷയമായി ഉയർന്നിട്ടുണ്ട്. അതുമായി നടപടി സ്വീകരിക്കേണ്ടത് ആവശ്യമായ കാര്യമാണ്. അക്കാര്യത്തിൽ കാലതാമസം ഉണ്ടാകരുത്. അന്വേഷണം ശരിയായി മുന്നോട്ടുപോകണം. അവരെകൂടി ചോദ്യം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിലെ പ്രതികളെ സിപിഎം ചവറ ഏരിയാ സെക്രട്ടറി മാലയിട്ടു സ്വീകരിച്ചതിനെ സംബന്ധിച്ച ചോദ്യത്തിന്, കേരളത്തിൽ സ്ത്രീ സുരക്ഷ ഉണ്ടെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടിയാണ് എല്ലാ ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷനും റെഡ് ക്രസന്റുമായി ഒപ്പിട്ട എംഒയുവിന്റെ പകർപ്പ് എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനു നൽകുന്നില്ലെന്ന ചോദ്യത്തിന്, എംഒയു അതിന്റെ ഘട്ടത്തിൽ വരുമെന്നും, അവർ അതു പരിശോധിക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തീവ്രവാദികളെ അറസ്റ്റു ചെയ്യുന്നത് പതിവു നടപടിയാണെന്നും, അന്വേഷണ ഏജൻസികൾ തമ്മിൽ കൂടിയാലോചനയ്ക്കു ശേഷമായിരിക്കും നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary : Diplomats must be questioned in gold smuggling case, says CM Pinarayi Vijayan