ADVERTISEMENT

തിരുവനന്തപുരം ∙ തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഫലമായി ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാമെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 24 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം. സെപ്റ്റംബർ 18 മുതൽ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളിൽ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരാണ്. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവരും തയാറായിട്ടുണ്ട്. വായുസേനയുടെ വിമാനങ്ങളും തയാറാണെന്നു സർക്കാരിനെ അറിയിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് സേനകളെ അവശ്യാനുസരണം വിന്യസിക്കും.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാൻ നിർദേശം നൽകി. രാത്രിയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കും.

മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.

കേരള, കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45  മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെകേരള തീരത്തുനിന്നു കടലിൽ പോകരുതെന്ന് അധികൃതര്‍ നിർദേശിച്ചു.

English Summary: Heavy rain expected till thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com