ADVERTISEMENT

യുഎസിനെ ‘പാഠം പഠിപ്പിക്കാൻ’ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ഇറാനിലെ ഹാക്കർമാരുടെ സൈബർ യുദ്ധം. സർവ ശേഷിയുമുപയോഗിച്ച് യുഎസിനുമേൽ സൈബർ ആക്രമണം നടത്തുകയാണ് ഇറാൻ. സാമ്പത്തിക ഉപരോധങ്ങളും മറ്റുമായി യുഎസ് വരിഞ്ഞുമുറുക്കുമ്പോൾ ഇന്റർനെറ്റിലൂടെ തിരിച്ചടിക്കുകയാണു സൈബർ പോരാളികൾ. ഇറാനിലെ ഹാക്കർമാർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണു യുഎസ്. സൈബർ ആക്രമണം ഉണ്ടാകുമെന്നതിനാൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു യുഎസ് ഹോം‍ലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽനിന്നു ലോകത്തിനും പ്രത്യേകിച്ചു യുഎസിനും നേരിടേണ്ടി വരുന്ന സൈബർ ഭീഷണിയുടെ ആഴമാണ് കേസുകളിൽ കാണാനാവുന്നതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കുന്നു. സൈബർ നുഴഞ്ഞുകയറ്റം, തട്ടിപ്പ്, യുഎസ് വെബ്‌സൈറ്റുകളുടെ നശീകരണം, യുഎസ് എയ്‌റോസ്‌പേസ്, സാറ്റലൈറ്റ് ടെക്‌നോളജി കമ്പനികളിൽ നിന്നുള്ള ബൗദ്ധിക സ്വത്തവകാശ മോഷണം തുടങ്ങിയവയിലാണ് ഇറാൻ പൗരന്മാർക്കെതിരെ കേസെടുത്തത്. ഇറാനിയൻ സർക്കാരിന്റെ നിർദേശപ്രകാരമോ അല്ലെങ്കിൽ അവരുട‌െ പിന്തുണയാലോ ആണു ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നതെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.

ഡോണൾഡ് ട്രംപ് (Photo by MANDEL NGAN / AFP)
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ജനുവരിയിൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായി യുഎസിലെ ഒന്നിലേറെ വെബ്‌സൈറ്റുകൾ നശിപ്പിച്ചെന്നാരോപിച്ചാണു ബെഹ്സാദ് മുഹമ്മദ്‌സാദെ, മർവാൻ അബുസ്രർ എന്നിവർക്കെതിരെ മാസച്യുസിറ്റ്സിൽ കേസെടുത്തത്. സൈബർ നുഴഞ്ഞുകയറ്റവും യുഎസ് വിരുദ്ധ പ്രചാരണവും നടത്തിയെന്ന കുറ്റമാണു ഹൂമാൻ ഹൈദേറിയൻ, മെഹ്ദി ഫർഹാദി എന്നിവർക്കെതിരെ ന്യൂജഴ്സിയിൽ ചുമത്തിയത്. ഇറാൻ സർക്കാരിന്റെ നിർദേശപ്രകാരം ന്യൂജഴ്‌സിയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകളെ ഇവർ ലക്ഷ്യമിട്ടിരുന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. മർവാൻ അബുസ്രർ പലസ്തീൻ സ്വദേശിയാണ്, ബാക്കിയുള്ളവർ ഇറാൻകാരും.

ബോസ്റ്റൺ, അലക്സാൻഡ്രിയ, നെവാർക്ക് എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിലാണു കേസ് ഫയൽ ചെയ്തിട്ടുള്ളത്. ദൂരവും അതിർത്തിയും പരിഗണിക്കാതെ ഹാക്കർമാർ പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്നു സന്ദേശം അയച്ചതായി പ്രോസിക്യൂട്ടർമാരും എഫ്ബിഐയും പറഞ്ഞു. ‘യുഎസ് നെറ്റ്‌വർക്കുകളിൽ കടന്നുകയറാനോ ഞങ്ങളുടെ ബൗദ്ധിക സ്വത്തവകാശം മോഷ്ടിക്കാനോ നിർണായകമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ അപകടത്തിലാക്കാനോ സാധിക്കുമെന്നു ഒരു സൈബർ ഹാക്കറും ശക്തിയും കരുതരുത്’– എഫ്ബിഐയുടെ ക്രിമിനൽ, സൈബർ, പ്രതികരണ, സേവന ബ്രാഞ്ചിലെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടർ ടെറി വേഡ് പറഞ്ഞു.

missile-iran

സ്ക്രീനുകളിൽ ‘സെജീൽ’ സന്ദേശങ്ങൾ

യു‌എസിന്റെ താൽ‌പര്യങ്ങൾ‌ സംരക്ഷിക്കാനും ഇറാൻ‌ സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന സൈബർ‌ പോരാളികൾക്കു തിരിച്ചടി നൽകാനുമായി പങ്കാളികൾക്കൊപ്പമുള്ള എഫ്ബിഐയുടെ പ്രവർത്തനം തുടരുമെന്നും ടെറി വേഡ് കൂട്ടിച്ചേർത്തു. അതീവ രഹസ്യ സ്വഭാവമുള്ള നൂറുകണക്കിനു ടെറാബൈറ്റ് ഡേറ്റ മോഷ്ടിച്ച ഹാക്കർമാർ സൈറ്റുകൾ തകർക്കുകയും ചെയ്തു. കൂടാതെ, ഇറാനിലെ പ്രതിപക്ഷം, വിദേശ എതിരാളികൾ, ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയവർക്കുള്ള ഭീഷണി സന്ദേശങ്ങൾ ‘സെജീൽ’ എന്ന പേരിൽ സൈറ്റുകളിൽ പ്രദർശിപ്പിച്ചെന്നും കണ്ടെത്തി.

ഇറാനിലെ റവല്യൂഷനറി ഗാർഡിനു വേണ്ടി വ്യക്തിവിവരങ്ങൾ ചോർത്തുകയും ഹാക്കിങ് നടത്തുകയും ചെയ്തതിനു മേൽനോട്ടം വഹിച്ച സെയ്ദ് പൗർകരിം അറബി, മുഹമ്മദ് റെസ എസ്പർഗാം, മുഹമ്മദ് ബയാത്തി എന്നിവർക്കെതിരെ വിർജീനിയയിലും കേസുണ്ട്. ഹാക്കിങ്ങിനായുള്ള പ്രചാരണം 2015 ൽ ആരംഭിച്ചെന്നാണു കണ്ടെത്തൽ. ഇതിനായി ഓസ്‌ട്രേലിയ, ഇസ്രയേൽ, സിംഗപ്പൂർ, യുകെ എന്നിവിടങ്ങളിലെ രാജ്യാന്തര സർക്കാർ സംഘടനകളുടേത് ഉൾപ്പെടെ 1800 ലധികം ഓൺലൈൻ അക്കൗണ്ടുകളുടെ പട്ടിക ഇവരുടെ കയ്യിലുണ്ടായിരുന്നു.

iran army covid disinfectant

ഈ പട്ടികയിലുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനും ഓൺലൈനിൽ അവരുടെ ഐഡന്റിറ്റികൾ മനസ്സിലാക്കി ഹാക്ക് ചെയ്യുന്നതിനും സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇതിലൂടെ, ലിങ്കുകളിലും ഡോക്യുമെന്റുകളിലും മാൽവെയറുകളെ ഒളിപ്പിച്ച്, അവരുടെ സൗഹൃദപ്പട്ടികയിലെ മറ്റു വ്യക്തികൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിച്ചു. ഇങ്ങനെ അനേകം കംപ്യൂട്ടർ ശൃംഖലകളിലേക്കു ഹാക്കർമാർക്കു പ്രവേശനം കിട്ടി. ആവശ്യമായ വിവരങ്ങൾ ചോർത്തിയ ശേഷം സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‍സൈറ്റുകളും തകർക്കുകയും ചെയ്തു..

അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇറാനിലെ ഹാക്കർമാർ ഉപയോഗിക്കുന്ന എട്ട് വ്യത്യസ്ത മാൽവെയറുകളുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം എഫ്ബിഐ പുറത്തുവിട്ടു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ സംരക്ഷിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതിനുമാണ് മാൽവെയറുകൾ ഏതൊക്കെയാണെന്നു പരസ്യപ്പെടുത്തിയത്. സൈബർ യുദ്ധത്തിന് ഇറാനിലെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയത്തെ സഹായിക്കുന്നതു റാണ ഇന്റലിജൻസ് കംപ്യൂട്ടിങ് കമ്പനിയാണെന്നു തിരിച്ചറിഞ്ഞു. ചുരുങ്ങിയത് 15 യുഎസ് കമ്പനികളെയാണു ഇവർ ലക്ഷ്യമിട്ടത്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 30 ലധികം രാജ്യങ്ങളിലെ നൂറുകണക്കിന് വ്യക്തികളെയും സ്ഥാപനങ്ങളെയും റാണ കമ്പനി ഉന്നമിട്ടിരുന്നു എന്നും വ്യക്തമായി. റാണയ്ക്കും 45 സൈബർ ഹാക്കർമാർക്കും എതിരെ യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി. ഈ നീക്കങ്ങൾ എഫ്ബിഐയുടെ പുതിയ സൈബർ തന്ത്രത്തിന്റെ പ്രതിഫലനമാണെന്നും യുഎസിന്റെയും പങ്കാളികളുടെയും സൈബർ വലയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ.വ്രേ പറഞ്ഞു.

Cyber-Attack

യുഎസ് അടിച്ചു, എപിടി33 തിരിച്ചടിച്ചു

2010 ൽ ഇറാനിലെ നെയ്തൻസ് ആണവനിലയം തകർത്തത് സ്റ്റക്സ്നെറ്റ് (Stuxnet) എന്ന വൈറസായിരുന്നു. ഇറാന്റെ ആണവ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിനു പിന്നിൽ യുഎസും ഇസ്രയേലും ആയിരുന്നുവെന്നാണ് കരുതുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിച്ചിരുന്ന ആയിരത്തോളം സെൻട്രിഫ്യൂജുകളാണു നശിപ്പിക്കപ്പെട്ടത്. ഇതിനു ശേഷമാണ് ഇറാൻ സൈബർ സുരക്ഷാ രംഗത്ത് വൻ മുന്നേറ്റം നടത്തിയത്.

ഇറാൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കിങ് സംഘമാണ് എപിടി33. ഹോൾമിയം, റിഫൈൻഡ് കിറ്റൺ, മാഗ്നാലിയം എന്നീ പേരുകളിലും അറിയപ്പെടുന്നു. കംപ്യൂട്ടർ ശൃംഖലകൾ തകർത്തെറിയുകയും ഡേറ്റ മായ്ക്കുകയും ചെയ്യുന്ന 'വൈപ്പർ' (Wiper) പ്രോഗ്രാമുകളായ ഷെയ്പ്ഷിഫ്റ്റ്, ഷാമൂൻ തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണം. മറ്റ് ഹാക്കിങ് സംഘങ്ങളെ പോലെ പണമല്ല, രാജ്യത്തിന്റെ കരുത്തു തെളിയിക്കലാണ് ഈ ഹാക്കർമാരുടെ ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ 30,000 കംപ്യൂട്ടറുകളാണ് 2012 ൽ ഇറാൻ തകർത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നാണിത്. 2012 ഓഗസ്റ്റ് 15ന് ഒരു ജീവനക്കാരനു ലഭിച്ച ഇമെയിൽ വഴിയാണ് വൈറസ് കടന്നുകയറിയത്. തുടർന്ന് 5 മാസത്തേക്ക് ടൈപ്പ്റൈറ്ററും ഫാക്സും ഉപയോഗിച്ചാണ് അരാംകോ പ്രവർത്തിച്ചത്. ശതകോടികളായിരുന്നു അന്നുണ്ടായ നഷ്ടം.

CYBER-ATTACK/

2013 ൽ ന്യൂയോർക്കിനു സമീപമുള്ള ഒരു അണക്കെട്ടിന്റെ നിയന്ത്രണ സംവിധാനത്തിൽ ഇറാൻ ഹാക്കർമാർ കടന്നുകൂടി. യുഎസ് പവർ ഗ്രിഡ് ശൃംഖലയിൽ പത്തിലേറെ തവണ ഇറാൻ നുഴഞ്ഞുകയറിയതായാണ് റിപ്പോർട്ട്. ഇതിനു പുറമേ 2014 ൽ ലാസ് വേഗസിലെ സാൻഡ്സ് എന്ന കസീനോയും ഇറാൻ തകർത്തിരുന്നു. 2009 മുതൽ സൈബർ മേഖലയിൽ ഇറാനുള്ള മേൽക്കൈ ഏത് സമയത്തും ലോകത്തെ ഏതു നെറ്റ്‌വർക്കിലും കടന്നുകൂടാൻ അവരെ സഹായിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ.

English Summary: Iran at centre of Cyber Attacks said FBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com