പട്ടാപ്പകലും മോഷ്ടിക്കും; പിടിയിലായ ഡ്രാക്കുള സുരേഷ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു
Mail This Article
കൊച്ചി ∙ പെരുമ്പാവൂരിൽ മോഷണക്കേസിൽ പിടിയിലായ ഡ്രാക്കുള സുരേഷ് ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കും മുമ്പ് പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി. കോവിഡ് ഫലം വരുന്നതു വരെ പ്രതികളെ താമസിപ്പിക്കുന്ന കറുകുറ്റിയിലെ കേന്ദ്രത്തിന്റെ വാതിൽക്കൽ വച്ചാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ പറ്റിച്ച് ഇദ്ദേഹം മുങ്ങിയത്. പെരുമ്പാവൂരിൽ ഒരു വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനിരിക്കെയാണിത്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പെരുമ്പാവൂർ പൊലീസ് പറഞ്ഞു.
പകൽ തുറന്നിരിക്കുന്ന കടകളിൽ പോലും കയറി ബലമായി പണം തട്ടിയെടുക്കുന്നതിന് ഉൾപ്പടെ 20ൽ പരം മോഷണക്കേസുകളിൽ പ്രതിയാണ് സുരേഷ്. പട്ടാപ്പകൽ പോലും വീടുകളിൽ കയറി മോഷണം നടത്തും. കടകളും വീടുകളും കുത്തിപ്പൊളിക്കുന്നതിലും വിദഗ്ധനാണ്. ഏതാനും വർഷങ്ങളായി അധിക സമയവും ജയിലിലുള്ള ഇയാൾ പുറത്തു വന്നാൽ മോഷണം നടത്തിയിരിക്കും എന്നതാണ് രീതി.
കഴിഞ്ഞ ജൂൺ മാസത്തിലും കെട്ടിട നിർമാണത്തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്ന് മോഷണം നടത്തിയ സംഭവത്തിൽ പിടികൂടിയിരുന്നു. അന്ന് കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടിയവരെ ശാരീരികമായി ഉപദ്രവിച്ച് പാലത്തിൽനിന്ന് പുഴയിലേയ്ക്കു ചാടി പരുക്കേറ്റിരുന്നു. ഫയർഫോഴ്സെത്തിയാണ് പുഴയിൽനിന്ന് കയറ്റി ആശുപത്രിയിലാക്കിയത്. 2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്.
English Summary: Serial thief ‘Dracula’ Suresh escaped from Police