സോവിയറ്റ് തന്ത്രംപയറ്റാൻ ഒരുങ്ങി ചൈന; വിലപ്പോകില്ല; കരുതലോടെ ഇന്ത്യന് സേന
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) അക്സായ് പ്രദേശത്തും ആയുധങ്ങൾക്കും മിസൈലുകൾക്കും പുറമെ അമ്പതിനായിരത്തോളം പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരെ വിന്യസിച്ചിരിക്കുന്നത് യുദ്ധ തന്ത്രങ്ങളിലും ആസൂത്രണങ്ങളിലും ചൈനീസ് സൈന്യത്തിലെ റഷ്യൻ സ്വാധീനമാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനയുടെ യുദ്ധപദ്ധതികളെ സംബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുകയാണെങ്കിൽ, ഒരേസമയം പീരങ്കികളും മിസൈലുകളും ഉപയോഗിക്കുകയും സൈനികർ നേരിട്ട് ആക്രമണം നടത്തുകയും ചെയ്യാനാണ് സാധ്യതയെന്ന് ഐഎഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതു പഴയ സോവിയറ്റ് രീതിയാണ്. എൽഎസിയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ഹോതൻ വ്യോമത്താവളം കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് സാധ്യത. കരമാർഗം യുദ്ധംചെയ്യുന്നതിന് ഇന്ത്യൻ സൈനികരെ പ്രേരിപ്പിക്കുന്നതായിരിക്കും ഭാവിയിലെ യുദ്ധങ്ങളെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. വ്യോമമാർഗമുള്ള ചൈനയുടെ ഏതുനീക്കവും തടയാനുള്ള കരുത്ത് ഐഎഎഫിനുണ്ട്.
വ്യോമത്താവളങ്ങളും യഥാർഥ നിയന്ത്രണ രേഖയും തമ്മിലുള്ള ദൂരം കണക്കാക്കുമ്പോൾ ഇന്ത്യൻ ആക്രമണം ചൈനയുടെ വ്യോമസേനയുടെ ആക്രമണത്തേക്കാൾ വളരെ വേഗത്തിലായിരിക്കും. പ്രതിരോധ മിസൈലുകൾ വിക്ഷേപിച്ചു കഴിഞ്ഞാൽ ടിബറ്റൻ മരുഭൂമികളിൽ കൂടി അവ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തും. എൽഎസിയിൽ പിഎൽഎ സൈനികർ തമ്പടിച്ചിരിക്കുകയാണെങ്കിലും മലനിരകളിൽ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് മുതിർന്നാൽ ലഡാക്കിലേത് പോലെ കാര്യങ്ങൾ എളുപ്പമാകില്ല. അതീവകരുതലോടെ നിലയുറപ്പിച്ചിരിക്കുന്ന ശത്രുവിനെ വ്യോമമാർഗം ആക്രമിക്കുക ഏളുപ്പമായിരിക്കുമെന്ന് 1999ലെ കാർഗിൽ യുദ്ധം ഇന്ത്യൻ സൈന്യത്തെ പഠിപ്പിച്ചിട്ടുണ്ട്.
ഇതോടെ പാങ്കോങ് മേഖലയിലെ വടക്കും തെക്കും ഭാഗത്ത് ആധിപത്യം പുലർത്തുന്ന ഇന്ത്യൻ സൈനികരെ അക്രമിക്കാൻ ചൈന ശ്രമിക്കും. ശൈത്യകാലത്ത് ഇന്ത്യൻ സൈനികരെ കീഴ്പ്പെടുത്തുക എന്നത് ചൈനയ്ക്ക് വളരെ പ്രയാസമായിരിക്കും. ഏറ്റവും മോശം സാഹചര്യത്തിൽ പോലും ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിക്കും. 2016ലെ ഉറി ആക്രമണത്തിനും 2019ൽ ബലാക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനും ശേഷം ഇന്ത്യ കൂടുതൽ കരുത്തരായി. മറ്റു സഹായങ്ങളില്ലാതെ 10 ദിവസം മുടങ്ങാതെ തീവ്രയുദ്ധത്തിൽ ഏർപ്പെടാൻ സാധിക്കും. തദ്ദേശീയമായി നിർമിച്ച വെടിക്കോപ്പുകൾ 40 ദിവസവും ബോംബുകൾ 60 ദിവസവും ഉപയോഗിക്കാൻ സാധിക്കും. റഫാലിന്റെ വരവോടെ വ്യോമസേനയും ഒപ്പത്തിനൊപ്പമായെന്നും ഐഎഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
English Summary: How will China’s offensive play out in Ladakh? IAF war games has a answer