തൃശൂർ മുതൽ കണ്ണൂർവരെ ജിപിഎസ് പ്രവർത്തിച്ചില്ല; സ്ഥിരീകരിച്ച് എൻഐഎ
Mail This Article
തിരുവനന്തപുരം∙ സിആപ്റ്റില്നിന്ന് ഖുര്‍ആന്‍ കൊണ്ടുപോയ യാത്രയില്‍ വാഹനത്തിന്റെ ജിപിഎസ് സംവിധാനം തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ പ്രവര്‍ത്തിച്ചില്ലെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. പാഠപുസ്തകങ്ങള്‍ക്കൊപ്പം മതഗ്രന്ഥം കൊണ്ടുപോയത് ഔദ്യോഗികമായി രേഖപ്പെടുത്താതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെയും എംഡിയുടെയും നിര്‍ദേശമായതിനാലാണ് രേഖപ്പെടുത്താതിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി.
കെ.ടി. ജലീലിനെതിരെ ആരോപണം ഉയര്‍ന്ന മതഗ്രന്ഥ വിതരണത്തില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് സിആപ്റ്റിലെ എന്‍ഐഎ പരിശോധനയിലെ കണ്ടെത്തലുകള്‍. ഏറ്റവും പ്രധാനം യാത്രയ്ക്കിടയില്‍ ജിപിഎസ് ഓഫായതാണ്. ജൂണ്‍ 25ന് സിആപ്ടിലെത്തിയ പാര്‍സലുകള്‍ 30നാണ് അവിടെനിന്ന് കൊണ്ടുപോകുന്നത്. രാത്രി എട്ട് മണിയോടെ ഒരു ഡ്രൈവര്‍ മാത്രമുള്ള വാഹനം വട്ടിയൂര്‍ക്കാവിലെ ഓഫീസില്‍നിന്ന് യാത്ര തുടങ്ങി. രാത്രിയില്‍ ആലപ്പുഴയ്ക്കടുത്ത് വിശ്രമിച്ചശേഷം രാവിലെ 10 മണിയോടെ തൃശൂരെത്തി. ഇതുവരെയുള്ള യാത്രാവിവരങ്ങളെല്ലാം ജിപിഎസ് റെക്കോര്‍ഡറിലുണ്ട്. എന്നാല്‍ പിന്നീട് കണ്ണൂരെത്തുന്നതു വരെ, ഏകദേശം ഏഴ് മണിക്കൂറോളം ജിപിഎസ് പ്രവര്‍ത്തിച്ചില്ല.
ഇതിനിടയിലാണ് വാഹനം മലപ്പുറത്തെത്തിയതും പാര്‍സലുകള്‍ രണ്ട് കേന്ദ്രങ്ങളിലായി ഇറക്കിയതും എന്നതാണു ദുരൂഹത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ജിപിഎസ് ഇടയ്ക്ക് തകരാറിലാകുന്നത് സാധാരണയാണെന്നാണു ജീവനക്കാരുടെ മൊഴി. ഇതില്‍ ജിപിഎസ് സംവിധാനം നിര്‍മിച്ചിരിക്കുന്ന കെല്‍ട്രോണിനോട് എന്‍ഐഎ വിശദീകരണം തേടും.
അതേസമയം, ഇത്തരത്തില്‍ ഖുര്‍ആനോ പാര്‍സലോ കൊണ്ടുപോയതായി സിആപ്റ്റിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം എംഡി തന്ന പാര്‍സല്‍ എന്ന നിലയിലാണു രേഖപ്പെടുത്താതിരുന്നത്. കണ്ണൂരിലെ സബ് സെന്ററിലേക്ക് ഹയര്‍ സെക്കൻഡറി പാഠപുസ്തകം കൊണ്ടുപോകുന്ന യാത്രയായിരുന്നെന്നുമാണ് ജീവനക്കാരുടെ മൊഴി. പാര്‍സല്‍ ഇറക്കേണ്ട സ്ഥലവും വിളിക്കേണ്ട രണ്ട് പേരുടെ നമ്പരും എംഡി തന്നിരുന്നെന്നും മൊഴിയുണ്ട്.
English Summary: GPS inactive from Thrissur to Kannur, confirms NIA