ലൈഫ് മിഷന്: ഇനി സിബിഐ അന്വേഷിക്കും; റെഡ് ക്രസന്റ് പണമിടപാടില് കേസെടുത്തു
Mail This Article
കൊച്ചി∙ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ക്രമക്കേട് ആരോപണത്തിൽ സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരിനും സിബിഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികൾ പരിഗണിച്ചു പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടുകയായിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ കൊച്ചി പ്രത്യേക കോടതിയിൽ സമർപ്പിച്ചു. വിദേശത്തു നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതു സംബന്ധിച്ചു വിദേശനാണയ വിനിമയച്ചട്ടം സെക്ഷൻ 35 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ആരെയും കേസിൽ പ്രതി ചേർക്കാതെയാണ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തുടർ നടപടിയായി കൊച്ചിയിൽ രണ്ടിടത്ത് റെയ്ഡ് നടത്തിയതായി സിബിഐ അറിയിച്ചു.
യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നും പിഴവുകളുണ്ടെന്നും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു വന്നത്. ഏതെങ്കിലും വിദേശ ഏജൻസിയിൽ നിന്ന് നിയമാനുസൃതമല്ലാതെ രാജ്യത്ത് ഏതെങ്കിലും വ്യക്തിക്കോ, രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് അനുമതിയില്ലെന്നിരിക്കെ ഇത്തരത്തിൽ പണം സ്വീകരിക്കുന്നതും അതിനു സൗകര്യം ഒരുക്കിക്കൊടുക്കുന്നതും കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ കരാറിന്റെ സാധുത ഉൾപ്പടെ പരിശോധിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലുണ്ടായ ഇടപാടിൽ ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയതായി ഇടപാടിൽ സ്വപ്ന സുരേഷ് കോടയിൽ അറിയിച്ചിരുന്നു. ഇത് അന്വേഷണ സംഘത്തിനു പ്രധാന തെളിവാകുമെന്നാണു വിലയിരുത്തൽ. 20 കോടിയുടെ പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽഅക്കര എംഎൽഎയും കൊച്ചി യൂണിറ്റിലെ സിബിഐ എസ്‌പിക്കു പരാതി നൽകിയിരുന്നു. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഫോറിന്‍ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നതായാണു പരാതിയിൽ പറയുന്നത്.
വിദേശരാജ്യങ്ങളിൽനിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടു കേന്ദ്രം മാറ്റാതിരിക്കേ സംസ്ഥാനം എങ്ങനെ യുഎഇ റെഡ് ക്രസന്റിൽനിന്നു സഹായം സ്വീകരിച്ചെന്ന കാര്യമാണു നിലവിൽ അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനത്തോടു വിശദീകരണം തേടിയിരുന്നു. കേന്ദ്രാനുമതി ആവശ്യമില്ലെന്നും, വിവരം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിൽ അറിയിക്കുമെന്നുമാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽവരാനിടയുണ്ട്.
വിദേശരാജ്യങ്ങളുമായുള്ള കരാർ കേന്ദ്രപട്ടികയിൽപ്പെടുന്നതിനാൽ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും നിർമാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാരും റെഡ് ക്രസന്റും ചേർന്നാണ്. എന്നാൽ, ധാരണാപത്രവും ചട്ടവും അട്ടിമറിച്ചു നിർമാണക്കരാർ യൂണിടാക്കിനു നൽകി. കരാർ ഒപ്പിട്ടത് കോൺസുലേറ്റ് ജനറലും യൂണിടാക്കുമാണ്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണക്കരാറിൽ കക്ഷിയായിരുന്നില്ല. 2.17 ഏക്കറിൽ 140 ഫ്ലാറ്റ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ റെഡ് ക്രസന്റുമായി ധാരണയിലെത്തിയതു 2019 ജൂലൈ 11നാണ്.
English Summary: CBI case in life mission contract