ഐഎസ് കേസ്: സുബഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച
Mail This Article
കൊച്ചി∙ ഐഎസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിൽ തൊടുപുഴ മാർക്കറ്റ് റോഡിലുള്ള സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ പ്രത്യേക കോടതി. ശിക്ഷ തിങ്കളാഴ്ച. 2015ൽ തുർക്കി വഴി ഇറഖിലേക്കു കടന്ന സുബഹാനി ഐഎസിൽചേർന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം. ജഡ്ജി പി. കൃഷ്ണകുമാറാണ് കേസിൽ ശിക്ഷ വിധിക്കുക.
കണ്ണൂർ കനകമലയിൽ 2016ൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് എൻഐഎ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് പ്രവർത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും ഇദ്ദേഹം പദ്ധതിയിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഒക്ടോബർ അഞ്ചിനാണ് സുബഹാനിയെ എൻഐഎ അറസ്റ്റ് ചെയ്തത്.
ഇറാഖിലെ ദൗത്യത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി സമൂഹമാധ്യമങ്ങൾ വഴി 15 പേരെ ഐഎസിലേക്ക് ഇദ്ദേഹം റിക്രൂട്ട് ചെയ്തതും കണ്ടെത്തിയിരുന്നു. ഫെയ്സ്ബുക്, ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതായും എൻഐഎ കണ്ടെത്തി. സുബഹാനി ശിവകാശിയിൽനിന്നു സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ആളു കൂടുന്ന സ്ഥലങ്ങളിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടു. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങൾക്കുമെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തി എൻഐഎ എടുത്ത ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട് ഇതിന്. എഎസ്പി ഷൗക്കത്തലിയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
English Summary : IS Case : Subahani Haja Moideen verdict