ആ കത്തെഴുതിയ നീതു ജോൺസൻ എവിടെ? അനിൽ അക്കര കാത്തിരിക്കുന്നു
Mail This Article
തൃശൂർ∙ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടേതെന്ന തരത്തിൽ പ്രചരിച്ച കത്തിന് മറുപടിയുമായി അനിൽ അക്കര എംഎൽഎ. പെൺകുട്ടിയെ കണ്ടെത്തുന്നതിന്റെ അവസാനവട്ട ശ്രമമായി ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ എങ്കേക്കാട് മങ്കര റോഡിൽ കാത്തിരിക്കുമെന്ന് അനിൽ അക്കര സമൂഹമാധ്യമത്തിലെ കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ്, ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഒരു കുടുംബത്തിലെ നീതു ജോൺസൻ എന്ന പ്ലസ് ടു വിദ്യാർഥിനി അനിൽ അക്കരയ്ക്ക് എഴുതിയ കത്തെന്ന രീതിയിലുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നഗരസഭയുടെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന തനിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ കഴിയുക എന്നത് വലിയ സ്വപ്നമാണെന്നും രാഷ്ട്രീയം കളിച്ച് അത് തകർക്കരുതെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
കൗൺസിലർ സൈറാബാനുവിന്റെ ഇടപെടലിനെ തുടർന്ന് ലൈഫ് മിഷൻ പദ്ധതിയിൽ തങ്ങളുടെ കുടുംബവും ഉൾപ്പെട്ടിരുന്നു. വലിയ തോതിൽ രാഷ്ട്രീയ ധാരണയൊന്നും ഉള്ള ഒരാളല്ല താനെങ്കിലും ഒരു കോൺഗ്രസ് അനുഭാവമുണ്ട്. തന്റെ അമ്മ എപ്പോളും കോൺഗ്രസിന് ആണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ പ്രാവശ്യം സർ 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, സാറിന് കിട്ടിയ ഒരു വോട്ട് തന്റെ അമ്മയുടേതായിരുന്നു എന്നും കത്തിൽ പറയുന്നു.
ഇതിനാണ് തിങ്കളാഴ്ച അനിൽ അക്കര മറുപടിയുമായി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലെ ഒരു ഇടതുപക്ഷ അനുകൂല പേജിൽ വന്ന കാർഡ് പങ്കുവച്ചാണ് അനിൽ അക്കരയുടെ കുറിപ്പ്. ‘നീതു ജോൺസനെ കണ്ടെത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.’ – അനിൽ അക്കര കുറിച്ചു.
English Summary: Anil Akkara Reply For a Letter Related to Life Mission Project