ADVERTISEMENT

ന്യൂഡൽഹി∙ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. സംഘടനയുടെ അക്കൗണ്ടുകൾ ഈമാസമാദ്യം കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ആംനെസ്റ്റി ഇന്റർനാഷനല്‍ നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്നും ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമത്തിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ നടപടി.

ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഈമാസം പത്തിനാണ് അക്കൗണ്ടുകൾ മരവിപ്പിച്ച വിവരം അറിഞ്ഞതെന്നും ആംനെസ്റ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണപ്രവർത്തനങ്ങളും ഗവേഷണങ്ങളും നിർത്തിവച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മനുഷ്യാവകാശ സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്ന അടിസ്ഥാനരഹിതവും പ്രചോദിതവുമായി ആരോപണങ്ങളിൽ പുതിയതാണിതെന്നു പറഞ്ഞ ആംനെസ്റ്റി, ഇന്ത്യയിലെയും രാജ്യാന്തര തലത്തിലെയും എല്ലാ നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കുന്നു.

ഡൽഹി കലാപം, ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനെ തുടർന്നു ജമ്മു കശ്മീരിലുണ്ടായ പ്രശ്നങ്ങളുമാണ് അടുത്തിടെ ആംനെസ്റ്റി ഇന്റർനാഷനൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ആംനെസ്റ്റി ഇന്റർനാഷനലിനെ അടിച്ചമർത്തുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മൊത്തത്തിൽ മരവിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ല.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള സർക്കാർ ഏജൻസികളുടെ പീഡനം സർക്കാരിൽ സുതാര്യത വേണമെന്ന് തങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണ്. ജമ്മു കശ്മീരിലും ഡൽഹി കലാപത്തിനിടയിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറഞ്ഞതും വിരോധത്തിനു കാരണമായി. അനീതിക്കെതിരെ പോരാടുക മാത്രമാണ് തങ്ങൾ ചെയ്തിരുന്നതെന്നും ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാര്‍ പറഞ്ഞു.

അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. 2017ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആംനെസ്റ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. പിന്നീട് അവർ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു. എന്നാൽ അവരുടെ അക്കൗണ്ടുകൾ സീൽഡ് ആയി തുടർന്നു. കഴിഞ്ഞവർഷം ആംനെസ്റ്റി ഇന്റർനാഷനൽ യുകെ അനധികൃതമായി 10 കോടി രൂപ മന്ത്രാലയ അനുമതിയില്ലാതെ ട്രാൻസ്ഫർ ചെയ്തുവെന്ന് ആരോപിച്ച് സിബിഐ കേസെടുത്തിരുന്നു.

ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ യുകെ ആസ്ഥാനമാക്കിയ കമ്പനികളിൽനിന്ന് മറ്റൊരു 26 കോടിയുടെ ആംനെസ്റ്റി ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിൽനിന്നെല്ലാം ആംനെസ്റ്റി വിദേശ കോൺട്രിബ്യൂഷൻ നിയമം ലംഘിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും സർക്കാർ പറയുന്നു.

English Summary: Amnesty Halts India Operations, Alleges Government "Witch-Hunt"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com