ADVERTISEMENT

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ മൊഴി മാറ്റി പറയാൻ മൂന്നു തവണ തന്റെയടുത്ത് മധ്യസ്ഥ ശ്രമവുമായി ആളുകളെത്തിയെന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സിബിഐ നടത്തിയ  നുണ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഇസ്രയേലിൽ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത്. വന്നവർ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. ഇവർ വാഹനത്തിൽ വന്നിറങ്ങുമ്പോൾ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചിട്ടുണ്ട്. സംസാരം മാത്രമേ ഇല്ലാത്തതുള്ളൂ. ആവശ്യപ്പെട്ടാൽ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

2019 നവംബർ മാസത്തിലും ഡിസംബർ അവസാനവും ജനുവരി 18നുമാണ് ഇവർ തന്നെ സമീപിച്ചത്. നാലു പേർ വീതമാണ് വന്നത്. ഇവരിൽ ഒരാൾ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന യുവതി പറഞ്ഞതനുസരിച്ചാണ് വരുന്നത് എന്നും ഇവർ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഇസ്രായേലിലുള്ള യുവതി എന്നാണ് പറഞ്ഞത്. 

അവസാനം വന്നത് ഒരു ജാഗ്വാർ കാറിലായിരുന്നെങ്കിൽ അതിനു മുമ്പ് ഒരു തവണ ബിഎംഡബ്ല്യു കാറിലും ഒരു തവണ ഫോർച്യൂണറിലുമാണ് വന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഈ നഴ്സിന്റെ പേരു വിവരങ്ങൾ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തെ ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പടെ നൽകിയിട്ടുണ്ട്. ഇനി സിബിഐ അന്വേഷണ സംഘം അവരെ വിളിച്ചു വരുത്തി ചോദിക്കട്ടെ. താൻ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ലെന്നും സോബി പറയുന്നു. 

മൂവാറ്റുപുഴയിൽ സ്വർണക്കടത്ത് കേസിൽ ഒരാളെ പിടികൂടിയപ്പോൾ തന്നെ കാണാൻ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആൾ ഇതല്ലെന്നു ഉറപ്പിച്ചു. താൻ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങൾ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

1200-balabhaskar-new
വയലിനിസ്റ്റ് ബാലഭാസ്കർ

ആദ്യത്തെ തവണ നുണ പരിശോധനയ്ക്ക് ചോദിച്ച ചോദ്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഫൊറൻസിക് റിപ്പോർട്ട് ഫലം ഒരാഴ്ചയ്ക്കകം വരുമെന്നാണ് പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റുണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. 

15 ദിവസം കഴിഞ്ഞ് അറസ്റ്റുണ്ടാകുമെന്ന് താൻ മാധ്യമങ്ങളോട് പറഞ്ഞത് എന്തിനാണെന്ന് ചില സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. എന്തായാലും ബാലഭാസ്കറിന് സംഭവിച്ചത് വെറും അപകടമല്ല, ക്രൈമാണെന്ന് അവർക്ക് മനസിലായിട്ടുണ്ട്. അതിലേക്ക് എത്താനുള്ള കൃത്യമായ പോയിന്റിലെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണ് മറ്റുള്ളവരെ കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. മധ്യസ്ഥതയ്ക്ക് ഉൾപ്പടെ തന്നെ സമീപിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്താൽ അതിന് സാധിക്കുമെന്നും കലാഭവൻ സോബി പറയുന്നു. 

English Summary: It Was Not an accident organized crime, Kalabhavan Sobi on Balabhaskar’s death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com