ആരും അവരെ കാണേണ്ട; പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ച് യുപി പൊലീസ്
Mail This Article
ഹത്രാസ് (യുപി)∙ ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെ പൊലീസ്. മനോരമ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ തടഞ്ഞു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആർക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുന്നു.
പാർട്ടി പ്രവർത്തകർക്കും വിലക്കേർപ്പെടുത്തി. ഇതേത്തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. അതേസമയം, അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്കേർപ്പെടുത്തിയതെന്ന് ഹത്രാസ് എഡിഎം അശോക് കുമാർ ശുക്ല മനോരമ ന്യൂസിനോട് പറഞ്ഞു.
ഈമാസം 14ന് നാലുപേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നു പുലർച്ചെ 2.30ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച ശേഷമായിരുന്നു പൊലീസ് നടപടി.
Content Highlight: Hathras gang rape - follow up