ADVERTISEMENT

മാസങ്ങളായി ഭാര്യയോടും മക്കളോടും ഫോണിൽ സംസാരിക്കാൻ പോലും സമയമില്ലാതായ മനുഷ്യൻ. ‘ഇല്ലാത്ത ആ സമയം’ മുഴുവനും അദ്ദേഹം കർമനിരതനായിരുന്നു. രാവെന്നോ പകലെന്നോ ഭേദമില്ലാതെ രാജ്യത്തിനുവേണ്ടി വിയർപ്പൊഴുക്കി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന സാഹസികസ്വപ്നം അടൽ ടണലിലൂടെ യാഥാർഥ്യമാക്കി ഇന്ത്യ തലയുയർത്തി നിൽക്കുമ്പോൾ വിജയക്കൊടി നാട്ടി മുന്നിലുള്ളത് ഒരു മലയാളിയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ.പി.പുരുഷോത്തമൻ. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടല്‍ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

തുരങ്കപാത പൂർത്തിയാക്കാൻ വേണ്ടിവന്ന 10 വർഷത്തെ പ്രതിസന്ധികളും ടണലിന്റെ പ്രത്യേകതകളും  ചരിത്രനേട്ടത്തിന്റെ നെറുകയിൽനിന്നു പുരുഷോത്തമൻ ‘മനോരമ ഓൺലൈനോട്’ പങ്കുവച്ചു. ‘സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ, അതായത് 10,000 അടി ഉയരത്തിൽ പർവതം തുരന്ന് 9.02 കിലോമീറ്റർ നീളമുള്ള തുരങ്കപാത. ഇതു തന്നെയാണ് അടൽ ടണലിനെ വ്യത്യസ്തമാക്കുന്നതും. ഇത്രയും ഉയരത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയതും കഠിനമായതുമായ ടണലാണിത്. ഇന്നു ലഭ്യമായ എല്ലാ ആധുനിക സുരക്ഷ, സവിശേഷതകളും ഉൾക്കൊള്ളിച്ചാണു ഹിമാലയത്തിലെ പിർ പഞ്ജൽ റേഞ്ചിൽ തുരങ്കം പൂർത്തിയാക്കിയത്’. 

∙ ദുർഘടം അടൽ തുരങ്ക ദൗത്യം

അതീവ ദുർഘടമാണു തുരങ്കപാതകളുടെ നിർമാണം. ഭൂമിശാസ്ത്രപരമായുള്ള പൊതുധാരണകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണു തുടങ്ങുന്നതെങ്കിലും തൊട്ടുമുന്നിൽ അപകടം പ്രതീക്ഷിക്കണം. എത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും, ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതിദുരന്തങ്ങൾ പല രൂപത്തിൽ വരാം, ജീവൻ തന്നെയും നഷ്ടപ്പെട്ടേക്കാം. മണ്ണൊലിപ്പും മണ്ണിടിച്ചിലും മുതൽ പാറ പൊട്ടിത്തെറിക്കൽ വരെയുള്ള തടസ്സങ്ങൾ പലതവണ വഴിമുടക്കി. അവയെയെല്ലാം വകഞ്ഞുമാറ്റിയാണു സങ്കീർണദൗത്യം പൂർത്തിയാക്കിയത്.

‌ഇതൊരാളുടെ നേട്ടമല്ല, വലിയൊരു കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും വിജയമാണ്. ഹിമാചൽ പ്രദേശിലെ മണാലിയെ ലഹൗൾ– സ്പിതിയുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കും ലേയിലേക്കും എത്താനുള്ള മാർഗം കൂടിയാണു ഇതിലൂടെ തുറക്കുന്നത്. രണ്ടു വശത്തുനിന്നും ഒരേ സമയമാണു തുരങ്കത്തിന്റെ ജോലി തുടങ്ങിയത്. രണ്ടു ഭാഗങ്ങളെ സൗത്ത് പോർട്ടൽ, നോർത്ത് പോർട്ടൽ എന്നാണു പറയുന്നത്. മഞ്ഞുവീഴ്ചയിൽ യാത്ര സാധ്യമല്ലാത്തതിനാൽ ശൈത്യകാലത്തു റോത്തങ് ചുരം അടച്ചിടും. അതിനാൽ നോർത്ത് പോർട്ടലിൽ മാസങ്ങളോളം പണിയെടുക്കാനാകില്ല.

KP-Purushothaman1
കെ.പി.പുരുഷോത്തമൻ തുരങ്ക നിർമാണത്തിനിടെ.

ശൈത്യകാലത്ത് സൗത്ത് പോർട്ടലിൽ മാത്രമാണു ഖനനം നടന്നത്. ആകെ പാതയുടെ നാലിൽ മൂന്നു ഭാഗവും സൗത്ത് പോർട്ടലിലൂടെയാണു പണിതത്. കാലാവസ്ഥ പ്രതിസന്ധി സൃഷ്‌ടിച്ചതിനാൽ നാലിലൊരു ഭാഗം മാത്രമേ നോർത്ത് പോർട്ടലിൽനിന്നു ചെയ്യാനായുള്ളൂ. ടണലിലേക്കുള്ള മാർഗത്തിൽ അൻപതോളം ഹിമപാത പ്രദേശങ്ങളുമുണ്ടായിരുന്നു. ഇത്രയധികം ഉയരത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതു കണക്കിലെടുത്താണു ഷിഫ്റ്റും തൊഴിലാളികളെയും നിശ്ചയിച്ചിരുന്നത്. ആദ്യടേം കഴിഞ്ഞ് കുറച്ചുവർഷങ്ങൾക്കു ശേഷമാണ് രണ്ടാമതും എനിക്കിവിടെ ചുമതല തരുന്നത്.

∙ മൈനസ് 30 ഡിഗ്രിയിലും തളർന്നില്ല

KP-Purushothaman-Sindhu
കെ.പി.പുരുഷോത്തമനും ഭാര്യ സിന്ധുവും.

തുരങ്കത്തിന്റെ പണി ആരംഭിച്ച സമയത്തു നോർത്ത്, സൗത്ത് പോർട്ടലുകളിൽ മഞ്ഞുവീഴ്ചയായിരുന്നു. നോർത്ത് പോർട്ടലിലേക്കു പോകാൻ കഴിയാത്തതിനാൽ സൗത്തിൽ ജോലി തുടങ്ങി. നോർത്തിൽ ആറുമാസം മാത്രമേ ജോലി നടക്കൂ. റോഡ് ഗതാഗതം മുടങ്ങുന്നതിനാൽ മഞ്ഞുവീഴ്ചയ്ക്കു മുമ്പ് ജോലിക്കാരെ പുറത്തേക്കു കൊണ്ടുവരണം. മൈനസ് 30 ഡിഗ്രി വരെയാകും തണുപ്പ്. എന്നു കരുതി തളർന്നിരിക്കാനൊന്നും ഞങ്ങളുടെ ടീം ഒരുക്കമല്ലായിരുന്നു. തണുപ്പേറുമ്പോൾ കോൺക്രീറ്റിങ് സുഗമമാവില്ല എന്നതുൾപ്പെടെ അനേകം പ്രതിബന്ധങ്ങളാണു കാത്തിരുന്നത്.

2010ൽ ആണു തുരങ്കനിർമാണം ആരംഭിച്ചത്. ആറു വർഷത്തിനകം തീർക്കാനായിരുന്നു പദ്ധതി. പക്ഷേ തുടങ്ങിയപ്പോഴാണു പ്രതിസന്ധിയുടെ വലുപ്പം മനസ്സിലായത്. തുരങ്കപാതയുടെ മുകളിലൂടെ നദിയൊഴുകുന്നുണ്ട്. 1.87 കിലോമീറ്റർ അകത്തെത്തി സ്ഫോടനം നടത്തിയപ്പോൾ അപ്രതീക്ഷിതമായി വലിയതോതിൽ മണ്ണ് കുത്തിയൊലിച്ചൊഴുകി. മണ്ണ് ദുർബലമായതിനാലാണു തുരങ്കമുഖത്തേക്കു കുത്തിയൊലിച്ചു വരുന്നത്. ഇരുപത്തിയഞ്ചോളം പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. മുൻകരുതൽ സ്വീകരിച്ചതിനാലും ഭാഗ്യം കൊണ്ടും ആർക്കും അപകടമൊന്നും ഇതുവരെയുണ്ടായില്ല.‌

ഒരിക്കൽ ഉച്ചഭക്ഷണ സമയത്തു തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ആരും സ്ഥലത്തില്ലാതിരുന്നതിനാൽ മാത്രമാണ് ആളപായം ഒഴിവായത്. ഇത്തരം കഠിന സാഹചര്യങ്ങളിൽ തുരങ്കപദ്ധതി വേണ്ടെന്നു വയ്ക്കാറുണ്ട്. ഹിമാചലിൽതന്നെ 2006ൽ തുടങ്ങിയ മറ്റൊരു തുരങ്കം പൂർത്തിയായിട്ടില്ല. വളരെ ശ്രദ്ധ വേണ്ടതിനാൽ സുരക്ഷാ ക്രമീകരണങ്ങളോടെ ഓരോ അടിയും സൂക്ഷിച്ചാണു വച്ചത്. അതിന്റേതായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. തടസ്സമേറുമ്പോൾ നിർത്തിപ്പോവുകയാണ് എന്നൊക്കെ കരാറുകാർ പറയും. സർക്കാരും ഡിപ്പാർട്ട്മെന്റും പൂർണ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്തതിനാൽ പ്രശ്നങ്ങളെ മറികടക്കാനായി.

മണ്ണൊലിപ്പും മറ്റുമുള്ള ഷിയർ സോൺ എന്നു വിളിക്കുന്ന അത്യധികം അപകടമുള്ള 600 മീറ്റർ പൂർത്തിയാക്കാൻ നാലു വർഷത്തോളമാണു വേണ്ടിവന്നത്. തുടർച്ചയായി 600 മീറ്ററോളം ദൂരം ഷിയർ സോൺ വരുന്നതും അതു പിന്നിട്ടു ടണൽ പൂർത്തിയാക്കുന്നതും ലോകത്ത് ആദ്യമാണ്. ന്യൂ ഓസ്ട്രിയൻ ടണൽ മെത്തേഡിന്റെ ചുവടു പിടിച്ചായിരുന്നു നിർമാണം. ഖനനം ചെയ്തെടുക്കുന്ന ടൺ കണക്കിനു പാറയും മണ്ണും നീക്കുന്നതും ജലമൊഴുക്ക് ഇല്ലാതാക്കുന്നതും വെല്ലുവിളിയായിരുന്നു. 5 മീറ്റർ ദൂരം ജോലി മുന്നോട്ടു പോയ ദിവസങ്ങളുണ്ട്. കടുപ്പമേറിയ തടസ്സം വന്നാൽ ചിലപ്പോൾ അരമീറ്റർ മാത്രമായിരിക്കും പണി നടക്കുക.

‌∙ കോവിഡിനും തടുക്കാനാകാത്ത ദൗത്യം

ബ്രേക്കില്ലാതെ 3 ഷിഫ്റ്റിലായി 24 മണിക്കൂറും പണി നടന്നിരുന്നു. ഒരേ സമയം 3000 തൊഴിലാളികളും 770 ഓളം എൻജിനീയർമാരും സൂപ്പർവൈസർമാരും കൺസൾട്ടന്റുമാരും കരാറുകാരും പങ്കെടുത്ത വമ്പൻ ദൗത്യമായിരുന്നു. കോവിഡ് മഹാമാരി വന്നതോടെ ജോലിസ്ഥലം അടച്ചിടേണ്ടി വന്നു. തൊഴിലാളികളെ കിട്ടാനും ക്ഷാമമുണ്ടായി. സെപ്റ്റംബറിൽ പൂർത്തിയാകും എന്നാണ് എന്നെ വിളിക്കുന്നവരോടെല്ലാം പറഞ്ഞിരുന്നത്. അതു നടക്കുമോ എന്നു പലർക്കും ആശങ്കയുണ്ടായി.

സർക്കാരിന്റെ പ്രത്യേക അനുമതികളും ഇളവുകളും ലഭ്യമായതോടെ ജോലി പുനഃരാരംഭിച്ചു. തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൂർണമായ സുരക്ഷയൊരുക്കി. ഒരു കോവിഡ് കേസ് പോലും സൈറ്റിൽ റിപ്പോർട്ട് ചെയ്തില്ല. പ്രതീക്ഷിച്ച സമയത്തു തന്നെ പദ്ധതി പൂർത്തിയായി. 4083 കോടി ചെലവു കണക്കാക്കിയിരുന്ന ടണൽ പദ്ധതി പൂർത്തിയാക്കിയത് 3200 കോടി രൂപയ്ക്കാണ്. 800 കോടിയിലേറെ രൂപയോളം മിച്ചം പിടിച്ചു.– പുരുഷോത്തമൻ വിശദീകരിച്ചു.

∙ കണ്ണൂരിൽ നിന്നുയർന്ന അഭിമാനതാരം

കണ്ണൂരിൽ പോളിടെക്നിക്കിനുശേഷം ഡൽഹിയിലെത്തിയ പുരുഷോത്തമൻ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും എംബിഎയും കരസ്ഥമാക്കി. 1987ൽ യുപിഎസ‌്സി പരീക്ഷ പാസായി ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക്. അസി എക്സിക്യൂട്ടീവ് എൻജിനിയറായി ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യനിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറം, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ചൈന, പാക്കിസ്ഥാൻ അതിർത്തികളിൽ നിർണായകമായ റോഡ് പദ്ധതികളിൽ പ്രവർത്തിച്ചു.

2015 മുതൽ 2017 വരെ 2 വർഷം ഡപ്യൂട്ടേഷനിൽ കേരളത്തിലും സേവനമനുഷ്ഠിച്ചു. 2019ൽ ഇദ്ദേഹത്തിന്റെ സേവനങ്ങൾ കണക്കിലെടുത്ത് വിശിഷ്ട സേവാ മെഡൽ നൽകി. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കേളമ്പേത്ത്് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണു പുരുഷോത്തമൻ. തലശ്ശേരി സ്വദേശി സിന്ധുവാണ് ഭാര്യ. മകൻ വരുൺ എംബിബിഎസ് കഴിഞ്ഞ് പിജിക്കുള്ള പരിശീലനത്തിലാണ്. മകൾ യുവിക എൻജിനിയറിങ് കഴിഞ്ഞ് ഉപരിപഠനത്തിനായി യുഎസിലാണ്. കുറച്ചുമാത്രം വിശ്രമിക്കുന്ന, എത്ര ജോലി ചെയ്താലും മടുക്കാത്ത, വെല്ലുവിളി അവസരമാക്കുന്ന ശാന്തനായ വ്യക്തിയാണു പുരുഷോത്തമനെന്നു ഭാര്യ സിന്ധുവിന്റെ സർട്ടിഫിക്കറ്റ്.

∙ തുരങ്കസുരക്ഷയുടെ അവസാനവാക്ക്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ടണൽ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. 12,252 മെട്രിക് ടൺ സ്റ്റീൽ, 1,69,426 മെട്രിക് ടൺ സിമന്റ്, 1,01,336 മെട്രിക് ടൺ കോൺക്രീറ്റ് എന്നിവ നിർമാണത്തിന് ഉപയോഗിച്ചു. 5,05,264 മെട്രിക് ടൺ പാറയും മണ്ണുമാണു തുരങ്കത്തിൽനിന്നു തുരന്നെടുത്തത്. സാധാരണ തുരങ്കപാതയ്ക്കു സമാന്തരമായാണു രക്ഷാതുരങ്കം നിർമിക്കുക. അടൽ തുരങ്കത്തിനു താഴെയാണ് രക്ഷാതുരങ്കം പണിതതെന്നതു ശ്രദ്ധേയം.

കുതിരലാടത്തിന്റെ ആകൃതിയിലുള്ള സിംഗിൾ-ട്യൂബ് ഡബിൾ ലെയിൻ ടണലാണിത്. 8 മീറ്ററാണു റോഡ്‌വേ. 5.525 മീറ്റർ ഓവർഹെഡ് ക്ലിയറൻസുണ്ട്. പ്രതിദിനം 3000 കാറുകൾക്കും 1500 ട്രക്കുകൾക്കും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. സെമി ട്രാൻ‌വേഴ്‌സ് വെന്റിലേഷൻ സിസ്റ്റം, സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻ (എസ്‌സി‌എ‌ഡി‌എ) നിയന്ത്രിത അഗ്നിശമന, പ്രകാശ, നിരീക്ഷണം എന്നിവയുൾപ്പെടെ അത്യാധുനിക ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങളുണ്ട്.

ഓരോ 150 മീറ്ററിലും ടെലഫോൺ സൗകര്യം, ഓരോ 60 മീറ്ററിലും ഫയർ ഹൈഡ്രന്റ്, ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ്, ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാര നിരീക്ഷണം, സംഭവങ്ങൾ കണ്ടെത്താനും പ്രക്ഷേപണ ചെയ്യാനും ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകളുള്ള ഓട്ടമാറ്റിക് ഡിറ്റക്‌ഷൻ സംവിധാനം തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.

∙ നേട്ടം നാട്ടുകാർക്കും സൈന്യത്തിനും

സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണൽ മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററോളം കുറവുണ്ടാക്കും. മണാലിയിൽനിന്ന് ലഹൗളിലേക്കും സ്പിതി വാലിയിലേക്കുമുള്ള യാത്രയ്ക്ക് നിലവിൽ അഞ്ച് മണിക്കൂറോളം വേണം. ഇതിനി 10 മിനിറ്റ് മതിയാകും. കനത്ത മഞ്ഞുവീഴ്ച കാരണം ആറുമാസത്തോളം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെടുന്ന ലഹൗൾ, സ്പിതി വാലി നിവാസികൾക്ക് തുരങ്കം പുറത്തേക്കുള്ള വഴിയാകും. ചൈനയുടെ ഭീഷണി നേരിടാൻ ലഡാക്കിൽ നിലയുറപ്പിച്ച സൈനികർക്ക് ഏതു കാലാവസ്ഥയിലും യാത്ര സാധ്യമാക്കാൻ തുരങ്കം സഹായിക്കും.

മഞ്ഞുകാലത്ത് ഹിമാചലിലെയും കശ്‌മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലെയും ഉൾപ്രദേശങ്ങൾ പുറംലോകവുമായി പൂർണമായും ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരിക്കും. ആറു മാസത്തോളമാണ് മേഖലയിൽ മഞ്ഞുമൂടി ഗതാഗതം ദുഷ്കരമാവുക.‌ തുരങ്കം വന്നതോടെ വർഷം മുഴുവനും സൈനിക ആവശ്യങ്ങൾക്കുൾപ്പെടെ ഗതാഗതം സാധ്യമാകും. ലഡാക്ക് മേഖലയിൽ ഇന്ത്യ നേരിടുന്ന ദൗർബല്യം മറികടക്കാനും തുരങ്കം നിർണായകമാണ്. കാർഗിൽ യുദ്ധകാലത്താണ് ഇത്തരമൊരു തുരങ്കത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയത്തിനു വ്യക്തമായത്.

atal-tunnel
അടൽ ടണലിന്റെ രേഖാചിത്രം. കടപ്പാട്: പിഐബി മേഘാലയ

ലഡാക്കിലുള്ള ഇന്ത്യൻ സൈന്യത്തിനു ഭക്ഷണവും ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിക്കാൻ രണ്ടു മാർഗങ്ങളാണുള്ളത്. പഞ്ചാബിലെ പത്താൻകോട്ട് നിന്ന് ജമ്മു, ശ്രീനഗർ, സോജി ലാ, കാർഗിൽ വഴി (നാഷനൽ ഹൈവേ-1എ) അയയ്ക്കുകയാണ് ഒന്ന്. ഈ റോഡിലേക്കാണ് 1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്‌ഥാൻ പീരങ്കിയാക്രമണം നടത്തിയത്. ഹിമാചലിലെ കുളു, മണാലി, റോത്തങ് വഴി ലഡാക്കിലെ ലേയിലെത്തിക്കുകയാണ് രണ്ടാമത്തേത്. ഈ രണ്ട് റോഡുകളും നവംബർ മുതൽ ഏതാണ്ട് മേയ് വരെ മഞ്ഞുമൂടിക്കിടക്കും. ഈ ദൗർബല്യം മറികടക്കാനാണു രണ്ടാമത്തെ മാർഗമായ റോത്തങ്ങിൽ തുരങ്കം നിർമിക്കാനുള്ള നിർദേശമുണ്ടായത്. കാർഗിൽ യുദ്ധത്തോടെ ലഡാക്കിന്റെ സുരക്ഷയ്‌ക്ക് ഈ തുരങ്കം കൂടിയേതീരൂ എന്നും വ്യക്തമായി.

English Summary: PM Modi opens world's longest highway tunnel; Project Chief Engineer KP Purushothaman speaks about Atal Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com