ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലയുടെ ദൂരൂഹത പുറംലോകമറിഞ്ഞിട്ട് ഒരുവര്‍ഷം. ഒന്നാം പ്രതി ജോളി ജോസഫുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ആറുപേരുടെയും മരണം കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്. രണ്ട് പള്ളികളിലെ മൂന്ന് കല്ലറകളിലായി അടക്കിയ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ടോം തോമസ് പൊന്നാമറ്റം – ഒരു വര്‍ഷം മുന്‍പ് ഇത് തീര്‍ത്തും സാധാരണ മേല്‍വിലാസമായിരുന്നു. കേരളത്തെയാെക ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയാണ് പൊന്നാമറ്റം വീടിനെ ചര്‍ച്ചയാക്കിയത്. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നു. പ്ലസ്ടു യോഗ്യതമാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.

14 വര്‍ഷത്തിനിടെയുണ്ടായത് ആറ് ദുരൂഹമരണങ്ങള്‍. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസൂത്രണവും കൊല നടത്തിയതുമെല്ലാം ജോളി ജോസഫെന്ന വീട്ടമ്മയുടെ ബുദ്ധി. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകം. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാ‍ഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്.

കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി.വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധത്തില്‍ പ്രതിചേര്‍ത്തു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിച്ചത്.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. മറ്റ് നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ നാഷനല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണം കാരണം എത്തിക്കാനായില്ല. ആറ് കേസിലെയും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. റോയ് തോമസ്, സിലി വധക്കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവര്‍ ജയിലിലാണുള്ളത്. മൂന്നാംപ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.

കൂടത്തായി കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്. ഒരുവര്‍ഷം പിന്നിടുമ്പോഴും കേസില്‍ പ്രതിയല്ലെന്ന വാദമാണ് ജോളിയുടെ അഭിഭാഷകന്‍ നിരത്തുന്നത്. തെളിവുകളും സാക്ഷികളും വ്യാജമായുണ്ടാക്കിയതാണെന്നും പ്രതിഭാഗം ആവര്‍ത്തിക്കുന്നു.

Content Highlights: Koodathayi Serial Murder, Kozhikode Murders, Jolly Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com