ADVERTISEMENT

പട്ന∙ ബിഹാറില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ കൂട്ടത്തോടെ ചിരാഗ് പസ്വാന്‍റെ എല്‍ജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ എന്‍ഡിഎയില്‍ ആശങ്ക. വിമതനീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പ് നല്‍കി. 

എന്‍ഡിഎയില്‍ സീറ്റ് നിര്‍ണയം പൂര്‍ത്തിയായതോടെ അവസരം നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ ടിക്കറ്റിനായി ചിരാഗ് പസ്വാനെ തേടിയെത്തുകയാണ്. പ്രമുഖ നേതാക്കളായ രാജേന്ദ്ര സിങ്, ഉഷാ വിദ്യാര്‍ഥി, രാമേശ്വര്‍ ചൗരസ്യ, ജവാഹര്‍ പ്രസാദ് എന്നിവര്‍ എല്‍ജെപിയില്‍ ചേര്‍ന്നു. പതിനഞ്ചോളം ബിജെപി നേതാക്കള്‍ എല്‍ജെപിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. 

ജെഡിയുവിനെതിരെ മത്സരിക്കുമെന്ന് എല്‍ജെപി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബിജെപിയിലെ വിമതനീക്കം മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് അങ്കലാപ്പിലാക്കുന്നത്. വിമത നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും ബിഹാറിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നവിസും മുന്നറിയിപ്പ് നല്‍കി. 

പ്രധാനമന്ത്രിയുടെ റാലിയോടെ പ്രചാരണരംഗം കൊഴുപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. മോദിയുടെ 20 റാലികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിതീഷ് കുമാറിനൊപ്പം ബിജെപി ഉറച്ചുനില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാന്‍ ജെഡിയു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയും മോദി വോട്ടു ചോദിക്കും.

ബിജെപിക്ക് ലഭിച്ച 121 സീറ്റില്‍ 11 എണ്ണം വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കാനും തീരുമാനമായി. സീറ്റു മോഹികളുടെ കലഹം കോണ്‍ഗ്രസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 71 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും.

English Summary : Denied ticket, top BJP rebels queue up before Chirag Paswan to join LJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com