ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വസതിക്കു പുറത്തു നിരവധി പേരാണു കാത്തുനിൽക്കുന്നത്. വ്യാഴാഴ്ച മരിച്ച പാസ്വാന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വെള്ളിയാഴ്ച രാവിലെയാണു വീട്ടിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രിയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെയും പാർലമെന്റിലെയും പതാകകൾ പകുതി താഴ്‍ത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പട്നയിൽ ശനിയാഴ്ചയാണു സംസ്കാരമെന്നു സർക്കാർ അറിയിച്ചു.

paswan-delhi1
റാം വിലാസ് പാസ്വാന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലെ വസതിക്കു മുന്നിൽ കാത്തു നിൽക്കുന്നവർ. ചിത്രം: രാഹുൽ ആർ.പട്ടം

ഏതാനും നാളുകളായി ചികിത്സയിലായിരുന്ന പാസ്വാൻ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അരനൂറ്റാണ്ടോളം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരടക്കം 6 പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായി. പിന്നാക്ക സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്, വി.പി.സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയത് പാസ്വാന്റെ കൂടി ശ്രമഫലമായിട്ടായിരുന്നു.

1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ബിഹാർ നിയമസഭാംഗമായി. 1974ൽ ലോക്ദളിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്തു ജയിലിലായി. ജനതാ പാർട്ടി ടിക്കറ്റിൽ 1977ൽ ഹാജിപ്പുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. മൊത്തം 9 തവണ ഇവിടെ ജയിച്ചു. 1989 മുതൽ വിവിധ സർക്കാരുകളിലായി തൊഴിൽ, റെയിൽവേ, പാർലമെന്ററികാര്യം, വാർത്താവിനിമയം, കൽക്കരി, ഖനി, വളം–രാസവസ്തു വകുപ്പുകളുടെ മന്ത്രിയായിരുന്നു.

English Summary: PM Modi, President Pay Last Respects To Ram Vilas Paswan In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com