ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണിയിലാണെന്നു റിപ്പോർട്ട്. ആഗോള വിശപ്പ് സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) മോശം പ്രകടനം നടത്തിയ ഇന്ത്യ, 107 രാജ്യങ്ങളിൽ 94–ാം സ്ഥാനത്താണ്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണു രാജ്യത്തെ പിന്നോട്ടടിപ്പിച്ചത്.

‘ഗുരുതര’ വിഭാഗത്തിലാണു രാജ്യം. കഴിഞ്ഞ വർഷം 117 രാജ്യങ്ങളിൽ 102–ാം സ്ഥാനമായിരുന്നു. അയൽരാജ്യങ്ങളായ ബംഗ്ലദേശ്, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവയും ‘ഗുരുതര’ വിഭാഗത്തിലാണെങ്കിലും ഈ വർഷത്തെ സൂചികയിൽ ഇന്ത്യയേക്കാൾ ഉയർന്ന സ്ഥാനത്താണ്. ബംഗ്ലദേശിന് 75-ാം റാങ്കാണ്. മ്യാൻമറും പാക്കിസ്ഥാനും യഥാക്രമം 78, 88 സ്ഥാനങ്ങളിലും. 73–ാം റാങ്കുള്ള നേപ്പാളും 64-ാം സ്ഥാനത്തുള്ള ശ്രീലങ്കയും ‘മോ‍ഡറേറ്റ്’ വിഭാഗത്തിലാണ്.

ചൈന, ബെലാറസ്, യുക്രൈൻ, തുർക്കി, ക്യൂബ, കുവൈത്ത് എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ അഞ്ചിൽ താഴെ ജിഎച്ച്ഐ സ്കോറുമായി മുൻനിരയിൽ സ്ഥാനം നേടി. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 14 ശതമാനം പോഷകാഹാരക്കുറവ് ഉള്ളവരാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിൽ 37.4 ശതമാനത്തിനു വളർച്ചാ മുരടിപ്പുണ്ട്. 1991 മുതൽ 2014 വരെയുള്ള കാലയളവിൽ, അഞ്ചു വയസ്സിനു താഴെയുള്ളവരുടെ മരണനിരക്ക് ഇന്ത്യയിൽ കുറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റം വരുത്താൻ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ന്യൂഡൽഹിയിലെ ഇന്റർനാഷനൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ പൂർണിമ മേനോൻ പറഞ്ഞു. യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുട‌െ പ്രകടനം ദേശീയ ശരാശരിയെ ബാധിക്കുന്നു. രാജ്യത്തു ജനിക്കുന്ന ഓരോ അഞ്ചാമത്തെ കുട്ടിയും ഉത്തർപ്രദേശിലാണ്. വലിയ ജനസംഖ്യയുള്ള സംസ്ഥാനത്ത് ഉയർന്ന പോഷകാഹാരക്കുറവ് ഉണ്ടെങ്കിൽ, അതു രാജ്യത്തിന്റെ ശരാശരിയെ മോശമാക്കും.– പൂർണിമ പറഞ്ഞു.

English Summary: India Ranks 94 Out Of 107 Nations In Global Hunger Index, Categorised 'Serious'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com