എകെജി സെന്ററിലെത്തി സമ്മതംമൂളി കാനം; എൽഡിഎഫ് യോഗം വ്യാഴാഴ്ച
Mail This Article
തിരുവനന്തപുരം∙ ജോസ് കെ.മാണിയുടെ മുന്നണിപ്രവേശന വിഷയത്തിൽ എല്‍ഡിഎഫിന്റെ നിലപാടിനൊപ്പമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ. സീറ്റുധാരണകള്‍ നിലവിലെ മുന്നണി സംവിധാനത്തെ ബാധിക്കരുതെന്നും കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. മുന്നണിപ്രവേശനം വ്യാഴാഴ്ച ഇടതുമുന്നണി ചര്‍ച്ച ചെയ്യും.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എകെജി സെന്‍ററിലെത്തിയത്. അഞ്ചുമിനിറ്റിന്റെ ഇടവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. ജോസ് കെ.മാണിയുടെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്ന് സിപിഎം സിപിഐയെ അറിയിച്ചു. കാനം രാജേന്ദ്രനും സിപിഎം നേതൃത്വത്തിന്റെ നിലപാടിനോട് യോജിച്ചു.
ജോസ് കെ.മാണിയെ എകെജി സെന്‍ററിലേക്ക് സ്വീകരിക്കുന്നതിന് മുന്‍പ് എല്ലാ ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും സിപിഎം ചര്‍ച്ചയില്‍ അറിയിച്ചു. ഗുണപരമായ തീരുമാനമെങ്കിലും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കാമെന്നും മുന്നണിയുടെ താൽപര്യത്തിന് ഒപ്പമുണ്ടെന്നും കാനം പറഞ്ഞു.
നിയമസഭ സീറ്റുകള്‍ വിട്ടുകൊടുക്കുമ്പോള്‍ മുന്നണിയില്‍ അപസ്വരങ്ങള്‍ ഉണ്ടാവരുതെന്ന് കാനം സൂചിപ്പിച്ചു. ബുധനാഴ്ച ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹസമിതി ജോസ് വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വ്യാഴാഴ്ച പാര്‍ട്ടി നിലപാട് സിപിഐ മുന്നണി യോഗത്തെ അറിയിക്കും.
English Summary: Kanam Rajendran Went to AKG Centre