റഷ്യയുടെ സ്പുട്നിക് വാക്സീന് ഇന്ത്യയിൽ പരീക്ഷണാനുമതി; ലഭിക്കും 10 കോടി ഡോസ്
Mail This Article
മോസ്കോ ∙ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീൻ സ്പുട്നിക്–5ന് ഇന്ത്യയിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടത്താൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനും (ആർഡിഐഎഫ്) ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിനും അനുമതി. ഇന്ത്യയിൽ സ്പുട്‌നിക് വാക്‌സീന്റെ വലിയ തോതിലുള്ള പരീക്ഷണങ്ങൾ ആദ്യം പ്രഖ്യാപിച്ചെങ്കിലും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നില്ല.
പുതിയ കരാർ പ്രകാരം 1500 പേർ പങ്കെടുക്കുന്ന രണ്ടും മൂന്നുംഘട്ട മനുഷ്യ പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടത്തുകയെന്ന് ആർഡിഐഎഫ് പറഞ്ഞു. ഡോ. റെഡ്ഡീസ് ആണു രാജ്യത്തു ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതും വിജയകരമായാൽ വാക്സീൻ വിതരണം ചെയ്യുന്നതും. ഡോ. റെഡ്ഡീസിന് 100 ദശലക്ഷം (10 കോടി) ഡോസുകളാണ് ആർഡിഐഎഫ് നൽകുക. വാക്‌സീനു റെഗുലേറ്ററി അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണു റഷ്യ.
300 ദശലക്ഷം ഡോസ് നിർമിക്കാൻ ആർഡിഐഎഫ് ഇന്ത്യൻ നിർമാതാക്കളുമായി ധാരണയായിട്ടുണ്ട്. 40,000 പേർ പങ്കെടുക്കുന്ന മൂന്നാം ഘട്ട പരീക്ഷണം മോസ്കോയിൽ നടക്കുകയാണ്. റഷ്യയിൽ 16,000 പേർക്ക് ഇതിനകം രണ്ടു തവണ വീതം വാക്സീൻ നൽകി. ഇടക്കാല ഫലങ്ങൾ നവംബർ ആദ്യം പ്രസിദ്ധീകരിക്കുമെന്നാണു പ്രതീക്ഷ. മോസ്കോയിലെ പരീക്ഷണത്തിന്റേതായി ആഴ്ചതോറും റഷ്യ നൽകുന്ന ഡേറ്റയും ഉൾപ്പെടുത്താൻ ഇന്ത്യൻ റെഗുലേറ്റർമാർ സമ്മതിച്ചതായി കരാറുമായി അടുത്തവൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു.
English Summary: Russia Receives Renewed Approval For COVID-19 Vaccine Trials In India