ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ‘പൊലീസ് സ്റ്റേറ്റെ’ന്നു പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഷിൻജിയാങ്ങിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉയിഗുര്‍ വംശജർ ഇരയാകുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ.

ഉയിഗുർ വംശജരുടെ ജനനനിരക്കു കുറയ്ക്കാനായി നിർദയമായ നടപടികളാണ് ചൈനീസ് ഭരണകൂടം നടപ്പാക്കുന്നത്. വംശഹത്യയ്ക്ക് സമാനമായ കൊടിയ പീഡന പരമ്പരകൾക്കാണ് ഇവർ വിധേയരാകുന്നതെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

ദശലക്ഷത്തിലേറെ ഉയിഗുറുകളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഷിൻജിയാങ്ങിൽ തടവിലുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. ഉയിഗുര്‍ വംശജരെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി കൂടുതൽ രഹസ്യ തടവറകൾ ഷിൻജിയാങ്ങിൽ ഉയർന്നു കഴിഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഷിൻജിയാങ്ങിൽ നടക്കുന്നതെന്നു റോബർട്ട് ഒബ്രിയാൻ പറയുന്നു.

ചൈനീസ് സർക്കാർ നടത്തുന്ന കോൺസൻട്രേഷൻ ക്യാംപുകളിൽ നരകതുല്യമായ ജീവിതമാണ് ഇവർ നയിക്കുന്നത്. തടവുകാരുടെ തലമുടി നിർബന്ധപൂർ‌വം നീക്കം ചെയ്യുകയും കേശ ഉൽപന്നങ്ങളാക്കി മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണെന്നും ഒബ്രയാൻ പറഞ്ഞു.

1200-china-usa
ചൈനയുടെ ഉയിഗുര്‍ വേട്ടയിൽ പ്രതിഷേധിച്ച് ചൈനയുമായുള്ള എല്ലാ വ്യാപാര കരാരുകളും യുഎസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ്ഹൗസിന് പുറത്തു നടന്ന പ്രതിഷേധം. ചിത്രം. Chip Somodevilla/Getty Images via AFP.

കഴിഞ്ഞ ജൂണിൽ ഷിൻജിയാങ്ങിൽ നിന്ന് ഇത്തരത്തിൽ കേശ ഉൽപന്നങ്ങളുമായി എത്തിയ കപ്പൽ പിടിച്ചെടുത്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു. ഉയിഗുറുകൾക്കിടയിൽ നിർബന്ധിത ജനന നിയന്ത്രണം ചൈന അടിച്ചേൽപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ആരോപിച്ചു. മനുഷ്യാവകാശത്തെപ്പോലും ഹനിക്കുന്ന ഈ നടപടി ചൈന വ്യാപകമായി നടപ്പാക്കുകയാണെന്നും പോംപെയോ ആരോപിച്ചു.

വർഷങ്ങളായി ഷിൻജിയാങ്ങിലെ ഉയിഗുർ മേഖലകളിൽ ചൈന ഈ കൃത്യം നടപ്പാക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ‘ജനസംഖ്യാപരമായ ഉൻമൂലനം’ എന്നാണ് വിദഗ്ധർ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. ഉയിഗുർ വനിതകളെ നിരന്തരം ഗർഭപരിശോധനയ്ക്കു വിധേയമാക്കുകയും ജനനനിയന്ത്രണ മാർഗമായ വന്ധ്യംകരണവും ഐയുഡിയും നടപ്പാക്കുകയും ചെയ്യും. ലക്ഷക്കണക്കിനു പേരെ ഇതിനു വിധേയമാക്കിയതായി അഭിമുഖങ്ങളും സർക്കാർ രേഖകളും വെളിപ്പെടുത്തുന്നു. ചൈനയിലെ മറ്റു സ്ഥലങ്ങളിൽ ഐയുഡി, വന്ധ്യംകരണം തുടങ്ങിയവ കുറഞ്ഞുവരുമ്പോഴും ഷിൻജിയാങ്ങിൽ മാത്രം വർധിച്ചുവരികയാണ്.

ഇന്ത്യയും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഷിൻജിയാങ്ങിലെ ഇസ്‌ലാം മതവിശ്വാസികളായ ഉയിഗുറുകൾ രാജ്യത്തിന് ഭീഷണിയാണെന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്. ചാരക്കണ്ണുകളുമായി ഉയിഗുറുകളെ പിന്തുടരുകയാണ് ചൈനീസ് ഭരണകൂടമെന്നും യുഎസ് ആരോപിക്കുന്നു.

ചൈനീസ് ഭരണത്തിനെതിരെ പോരാട്ടത്തിൽ ഏർപ്പെട്ട ഷിൻജിയാങ് മേഖലയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ക്യാംപുകളിൽ അടച്ചിട്ടിരിക്കുകയാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ പലരെയും വന്ധ്യംകരണത്തിനും ഗർഭച്ഛിദ്രത്തിനും വിധേയരാക്കിയെന്നും കോവിഡിനെ ചെറുക്കാനുള്ള ചില പരമ്പരാഗത മരുന്നുകൾ ഇവരിൽ പരീക്ഷിച്ചെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Something Close" To Genocide In China's Xinjiang: US Security Adviser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com