ഓണക്കാലത്തെ അലംഭാവം രോഗം പടര്‍ത്തി; കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണക്കാലത്തെ അലംഭാവമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ജനങ്ങൾ പലയിടത്തും വൻതോതിൽ സംഘടിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം എങ്ങനെയാണ് മികച്ചതിൽനിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് ഉച്ചയ്ക്ക് ഒന്നിനുള്ള വിശദമായ വിഡിയോയിൽ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ കൊറോണ വൈറസിനു ജനിതക പരിവർത്തനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നൽകുന്ന വാക്സിനുകളൊന്നും ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ പരീക്ഷിക്കുന്നില്ലെന്നും (ക്ലിനിക്കൽ ട്രയൽ) മന്ത്രി വ്യക്തമാക്കി. കോവിഡ് മരണങ്ങളെപ്പറ്റിയുള്ള കണക്കുകൾ സംസ്ഥാനങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം സൺഡേ സംവാദിലൂടെ വ്യക്തമാക്കും. കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനവും നേരത്തേ കേന്ദ്രം ഉന്നയിച്ചിരുന്നു.
English Summary: How did Kerala go from best to worst performing against COVID19? Dr Harsh Vardhan explains