ജോസിന്റെ മുന്നണി പ്രവേശം: സീറ്റ് പോകുമെന്ന ആശങ്കയിൽ ചെറുപാർട്ടികൾ
Mail This Article
കോട്ടയം ∙ ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാകും. തൽക്കാലം സഹകരിപ്പിച്ചതിനു ശേഷം പിന്നീട് മുന്നണി പ്രവേശമെന്ന നിലപാട് സിപിഐക്കുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് സിപിഎം–സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. കോവൂര്‍ കുഞ്ഞുമോന്‍ എംഎൽഎ മുന്നണി പ്രവേശം ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന കത്തും വ്യാഴാഴ്ച ചേരുന്ന എൽഡിഎഫ് യോഗം പരിഗണിച്ചേക്കും.
ജോസ് കെ.മാണി വരുന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാവില്ലെന്ന നിലപാട് സിപിഐ മുന്നണിയില്‍ ഉന്നയിക്കും. നാളെ കേരള കോണ്‍ഗ്രസ് (എം) മറുകണ്ടം ചാടിയാലും പഴയ നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് സിപിഐയുടെ തന്ത്രം. നിലവിലെ സാഹചര്യത്തില്‍ ജോസിന്റെ വരവിനെ മുന്നണിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചത്.
സിപിഐ യോഗത്തില്‍ ആരെങ്കിലും എതിര്‍പ്പുയര്‍ത്തുമോ എന്ന സംശയം സിപിഎം ഉന്നയിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ എവിടെ നിന്നെങ്കിലും ഉയര്‍ന്നു വരുംമുന്‍പ് വളരെ വേഗം ജോസിനെ മുന്നണിയില്‍ പ്രവേശിപ്പിക്കാനാണ് സിപിഎം നീക്കം. മറ്റു ഘടക കക്ഷികളുമായി നേരത്തെ തന്നെ സിപിഎം ആശയവിനിമയം നടത്തിയെങ്കിലും വീണ്ടും പുതിയ സാഹചര്യങ്ങള്‍ ധരിപ്പിക്കും.
വ്യാഴാഴ്ച ചേരുന്ന മുന്നണി യോഗത്തില്‍ ആരും എതിര്‍പ്പുയര്‍ത്തില്ലെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും. എന്നാല്‍ നിയമസഭയിലെ സീറ്റുധാരണകള്‍ നേരത്തെ നിശ്ചയിക്കണമെന്ന് ചെറിയ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തങ്ങളുടെ സീറ്റുകള്‍ എടുത്ത് ജോസ് കെ.മാണിക്ക് കൊടുക്കുമോ എന്ന് ഏറ്റവും ആശങ്കയുള്ളത് ജനതാദളിനും എന്‍സിപിക്കുമൊക്കെയാണ്.
English Summary: Kerala Congress (M) entry to LDF before the Local Elections